ഗ്രാമീണമേഖലയിൽ കോവിഡ് കേസുകൾ കൂടുന്നു: മുഖ്യമന്ത്രി; നഗരങ്ങളിലുള്ളതു പോലെത്തന്നെ ശക്തമായ നിയന്ത്രണങ്ങൾ ഗ്രാമ പ്രദേശങ്ങളിലും അനിവാര്യമാണ്.

0

നഗരങ്ങളിൽ ഒതുങ്ങി നിൽക്കാതെ ഗ്രാമീണ മേഖലകളിലേയ്ക്ക് കൂടി ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചതായി പഠനങ്ങൾ സൂചിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലാൻസെറ്റ് ഗ്ളോബൽ ഹെൽത്ത് എന്ന ജേർണലിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനമാണ് ഇത് വ്യക്തമാക്കുന്നത്.
ഇന്ത്യയിൽ ഇത്തവണ മരണങ്ങൾ വർദ്ധിക്കാൻ ഇതു കാരണമായതായി വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ ആരോഗ്യ സംവിധാനങ്ങളുടെ ദൗർലഭ്യം സ്ഥിതിവിശേഷത്തെ കൂടുതൽ ഗുരുതരമാക്കിയിരിക്കുന്നത്.
കേരളത്തിലും രണ്ടാമത്തെ തരംഗത്തിൽ ഗ്രാമീണ മേഖലകളിൽ മുൻപുള്ളതിനേക്കാൾ കേസുകൾ കൂടുന്ന പ്രവണതയുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം നഗര-ഗ്രാമ അന്തരം താരതമ്യേന കുറവാണെന്നതും, ഗ്രാമീണ മേഖലകളിലും ആരോഗ്യ സംവിധാനങ്ങൾ മറ്റു സംസ്ഥാനങ്ങളേക്കാൾ മികച്ച രീതിയിൽ ഇവിടെ പ്രവർത്തിക്കുന്നുണ്ട് എന്നതും ആശ്വാസകരമായ കാര്യമാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിൽ ഉണ്ടാകുന്ന വർദ്ധനവ് കാണിക്കുന്നത് കേരളത്തിൽ രോഗം ഉച്ചസ്ഥായിയിൽ എത്താൻ ഇനിയും സമയമെടുക്കും എന്നാണ്. രോഗവ്യാപനം ഇനിയും കൂടുമെന്ന് അതിൽ നിന്നും മനസ്സിലാക്കാം.
എങ്കിലും നഗരങ്ങളിലുള്ളതു പോലെത്തന്നെ ശക്തമായ നിയന്ത്രണങ്ങൾ ഗ്രാമ പ്രദേശങ്ങളിലും അനിവാര്യമാണ്. നിയന്ത്രണങ്ങൾ വിട്ടു വീഴ്ചയുമില്ലാതെ ഗ്രാമപ്രദേശങ്ങളിലും നടപ്പിലാക്കുന്നെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പു വരുത്തണം.
ഹോം ക്വാറന്റൈനിൽ കഴിയുന്നവർ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പൂർണമായി പാലിക്കണം. പൾസ് ഓക്സി മീറ്റർ ഉപയോഗിച്ചുകൊണ്ട് അവരുടെ ഓക്സിജൻ നില ഇടയ്ക്കിടെ മോണിറ്റർ ചെയ്യുകയും, എന്തെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ വാർഡ് മെമ്പർറുമായോ ആരോഗ്യപ്രവർത്തകരുമായോ ഹെൽപ്പ്‌ലൈനുമായോ ബന്ധപ്പെട്ടുകൊണ്ട് തുടർനടപടികൾ സ്വീകരിക്കണം. ആർക്കെങ്കിലും ചികിത്സ ലഭിക്കാതെ പോകുന്ന സാഹചര്യം ഉണ്ടാകാതെ നോക്കണം.
56 ശതമാനം ആളുകളിലേയ്ക്ക് രോഗം പകർന്നത് വീടുകളിൽ വച്ചാണെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് നടത്തിയ പഠനം കണ്ടെത്തിയത്. എല്ലാവരും അവരവരുടെ കുടുംബത്തിനു ചുറ്റും ഒരു സുരക്ഷാവലയം ഒരുക്കാൻ ആത്മാർത്ഥമായി ശ്രമിക്കണം. വീടിൽ നിന്നു പുറത്തിറങ്ങുന്നവർ കർശനമായ ജാഗ്രത പുലർത്തണം. വീട്ടിലെ വയോജനങ്ങളും കുട്ടികളും ആയി ഇടപഴകുമ്പോൾ നന്നായി ശ്രദ്ധിക്കണം. കഴിയാവുന്നത്ര വീട്ടിൽ നിന്നു പുറത്തിറങ്ങാതിരിക്കുക എന്നതാണ് ഈ ഘട്ടത്തിൽ എടുക്കാവുന്ന ഏറ്റവും പ്രധാന മുൻകരുതൽ.
സാധനങ്ങൾ വാങ്ങാൻ പോകുന്നവർ ഏറ്റവും അടുത്ത കടയിൽ നിന്നും ഏറ്റവും അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വാങ്ങുക. പോകുന്ന സമയത്ത് ഡബിൾ മാസ്‌കുകൾ ഉപയോഗിക്കാനും അകലം പാലിക്കാനും സാനിറ്റൈസർ കയ്യിൽ കരുതാനും ശ്രദ്ധിക്കണം, തിരിച്ചു വീട്ടിലെത്തുമ്പോൾ കൈകാലുകളും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കണം. കുളിക്കാൻ സാധിക്കുമെങ്കിൽ അതാണ് ഏറ്റവും നല്ലത്. വസ്ത്രങ്ങൾ മാറ്റുകയും വേണം.
ചുമ്മൽ, തുമ, ജലദോഷം, ശ്വാസം മുട്ടൽ തുടങ്ങിയ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടനെത്തന്നെ വീട്ടിലാണെങ്കിലും മാസ്‌ക് ധരിക്കണം. വീട്ടിലെ മറ്റംഗങ്ങളും മാസ്‌ക് ധരിക്കണം. ഉടനടി ടെസ്റ്റിനു വിധേയമാവുകയും കോവിഡ് രോഗബാധയുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
കേന്ദ്ര സർക്കാരിൽ നിന്നും നമുക്ക് ലഭിച്ചത് 7338860 ഡോസുകളാണ്. എന്നാൽ നമ്മൾ ഉപയോഗിച്ചത് 7426164 ഡോസുകളാണ്. ഓരോ വാക്സിൻ വൈലിനകത്തും പത്തു ഡോസ് കൂടാതെ വേയ്സ്റ്റേജ് ഫാക്റ്റർ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാൽ ഈ അധിക ഡോസ് കൂടി നൽകാൻ സാധിച്ചു. അതുകൊണ്ടു മാത്രം 315580 ഡോസ് വാക്സിൻ കൂടെ നമ്മുടെ പക്കൽ ഇനിയും ബാക്കിയുണ്ട്. ഇത്തരത്തിൽ അതീവ ശ്രദ്ധയോടെ വാക്സിൻ വിതരണം ചെയ്യാൻ സാധിച്ചത് ആരോഗ്യപ്രവർത്തകരുടെ, പ്രത്യേകിച്ച് നഴ്സുമാരുടെ, മിടുക്കു കൊണ്ടാണ്. ആരോഗ്യപ്രവർത്തകരെ ഇക്കാര്യത്തിൽ ഹാർദ്ദമായി അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
മെയ് മൂന്നിലെ കണക്കുകൾ പ്രകാരം കേരളത്തിൽ 270.2 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ സ്റ്റോക്കിലുണ്ട്. 8.97 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ സിലിണ്ടർ ആയും സ്റ്റോക്കുണ്ട്.108.35 മെട്രിക് ടൺ ഓക്സിജനാണ് ഇപ്പോൾ ഒരു ദിവസം നമുക്ക് വേണ്ടി വരുന്നത്.
ഓക്സിജൻ ലഭ്യതയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ എടുക്കും. ജില്ലകളിൽ വിഷമം ഉണ്ടായാൽ ഇടപെടാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
കൂലിപ്പണിക്കാർ, വീട്ടുജോലിക്കാർ മുതലായവർക്ക് ചില സ്ഥലങ്ങളിൽ യാത്രാബുദ്ധിമുട്ട് ഉണ്ടാകുന്നത് പരിഹരിക്കാൻ പോലീസിന് നിർദ്ദേശം നൽകും.
നടപ്പ്, ഓട്ടം, വിവിധതരം കായികവിനോദങ്ങൾ മുതലായ വ്യായാമ മുറകൾക്കായി പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്നത് കർശനമായി ഒഴിവാക്കണം. ഇത്തരം വ്യായാമമുറകൾക്ക് വീടും വീട്ടുപരിസരവും ഉപയോഗിക്കണെമന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading