ബീഹാറിൽ നിന്ന് കടത്തിക്കൊണ്ടു വന്ന 30 കുട്ടികളെ രക്ഷപെടുത്തി
ഭോപ്പാൽ : മദ്രസയിൽ പഠിക്കാനെന്ന വ്യാജേന ബീഹാറിൽ നിന്ന് കടത്തിക്കൊണ്ടു വന്ന 30 കുട്ടികളെ പോലീസ് രക്ഷപെടുത്തി . ഭോപ്പാലിലേക്കും ഇൻഡോറിലേക്കും ബാല വേലയ്ക്കായാണ് ഇവരെ കൊണ്ടുവന്നതെന്നാണ് നിഗമനം . 23 കുട്ടികളെ ബൈരാഗാർഗ് സ്റ്റേഷനിൽ ഇറങ്ങുന്നതിനിടയ്ക്കാണ് രക്ഷപെടുത്തിയത് . 7 കുട്ടികളെ അഗർത്തല എക്സ്പ്രസിൽ ഹബീബ്ഗഞ്ച് സ്റ്റേഷനിൽ വച്ചാണ് ആർ പി എഫ് കണ്ടെത്തിയത് .
ശിശുക്ഷേമ സമിതിയുടെയും പോലീസിന്റെയും സഹായത്തോടെയാണ് കുട്ടികളെ കണ്ടെത്തിയത്. 14 മുതൽ 17 വയസ്സു വരെയുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത് . ജോലിക്കായാണ് ബീഹാറിൽ നിന്ന് ഭോപ്പാലിലേക്ക് ഇവരെ കൊണ്ടുവന്നതെന്ന് ശിശുക്ഷേമ സമിതി കോർഡിനേറ്റർ അർച്ചന സഹായ് പറഞ്ഞു. എല്ലാ കുട്ടികളും പാവപ്പെട്ട വീടുകളിൽ നിന്നുള്ളവരാണ്. മദ്രസയിൽ പഠിക്കാനായാണ് ഭോപ്പാലിലേക്കും ഇൻഡോറിലേക്കും തങ്ങളെ കൊണ്ടു വന്നതെന്നാണ് കുട്ടികൾ പോലീസിനോട് പറഞ്ഞത് .
കൊറോണ ലോക് ഡൗൺ സമയത്തും ഇത്തരത്തിൽ കുട്ടികളെ കടത്തുന്നത് തുടരുന്നുണ്ടായിരുന്നുവെന്നാണ് നിഗമനം . കുട്ടികളെ ബീഹാറിൽ നിന്ന് കടത്തികൊണ്ടു വന്ന സംഭവത്തിൽ ഒരാൾക്കെതിരെ നടപടിയെടുത്തതായാണ് റിപ്പോർട്ട് . ഇത്തരത്തിൽ കുട്ടികളെ ട്രെയിനിൽ ഇൻഡോറിലേക്കും,വിവിധ സ്ഥലങ്ങളിലേക്കും അയയ്ക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട് .