വിമുക്തഭടന്മാരുടെ കൂട്ടായ്മയില്‍ തളിപ്പറമ്പില്‍ യുദ്ധസ്മാരകം
തളിപ്പറമ്പ്: വിമുക്തഭടന്മാരുടെ കൂട്ടായ്മയില്‍ തളിപ്പറമ്പില്‍ യുദ്ധസ്മാരകം ഉയരുന്നു. തളിപ്പറമ്പ് ക്ലാസിക് തിയേറ്റര്‍ റോഡില്‍ എസ്ബിഐയ്ക്കു മുന്നിലാണ് വിക്ടറി ഓഫ് വാരിയേര്‍സ് എന്ന പേരില്‍ നാലുജവാന്മാര് ചേര്‍ന്ന് വിജയകൊടി നാട്ടുന്ന ശില്പം ഒരുങ്ങുന്നത്. വിമുക്തഭടന്മാരുടെ കൂട്ടായ്മയില്‍ ഏഴുലക്ഷം രൂപയോളം ചെലവഴിച്ചാണ് യുദ്ധസ്മാരകം പണി തീര്‍ക്കുന്നത്.
പ്രശസ്ത ശില്പി കുഞ്ഞിമംഗലത്തെ പ്രേം ലക്ഷ്മണിനാണ് ശില്പത്തിന്റെ നിര്‍മാണ ചുമതല. വായാട്ടുപറമ്പ് സ്കൂളിനു വേണ്ടി പത്തര അടി വലിപ്പമുള്ള മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാമിന്റെ ഫൈബറിലുള്ള ശില്പം തീര്‍ത്ത് ശ്രദ്ധേയനായിരുന്നു പ്രേംലക്ഷ്മൺ. യുദ്ധസ്മാരകത്തിന് ഫൗണ്ടഷന് ഉള്‍പ്പെടെ 17 അടിയോളം ഉയരം ഉണ്ടാകും. ഫൈബറും, ലോഹവും, കോണ്‍ക്രീറ്റും ചേര്‍ത്തുള്ള സങ്കേതത്തിലാണ് ശില്പം നിര്‍മിക്കുന്നത്. ശില്പം സ്ഥാപിക്കുന്നതിന് മുന്നോടിയായി നിലവിലുള്ള റോഡ് വീതികൂട്ടി ടാര്‍ ചെയ്യുകയും ഇലക്ട്രിപോസ്റ്റുകള് നീക്കം ചെയ്യുകയും ചെയ്തിരുന്നു. തളിപ്പറമ്പില്‍ യുദ്ധ സ്മാരകമായി നിലവിലുള്ളത് കരിമ്പം ഇടിസിക്ക് സമീപത്തുള്ള കാര്‍ഗില്‍ സ്തൂപം മാത്രമാണ്. താലൂക്ക് ആസ്ഥാനത്ത് ഉയരുന്ന യുദ്ധ സ്മാരകത്തിന്റെ നിര്‍മാണത്തിന് നാട്ടുകാരുടെ ഭാഗത്തു നിന്നും, സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നും നിര്‍ലോഭമായ സഹകരണമാണുള്ളതെന്ന് സംഘാടകര്‍ പറഞ്ഞു.