ഓണത്തിന് ഉടുത്തൊരുങ്ങാൻ കാസർഗോഡ് സാരി
ഓണവിപണിയിൽ തരംഗമാവാൻ കാസർകോട് സാരിയും ഒരുങ്ങുന്നു. കാസർകോടിന്റെ തനത് കൈത്തറി ഉത്പന്നമായ കാസർകോട് സാരി പാരമ്പര്യത്തനിമ ഒട്ടും നഷ്ടമാവാതെയാണ് വിപണിയിൽ ഇറങ്ങുന്നത്. ഓണസീസൺ ലക്ഷ്യംവെച്ച് ഇത്തവണ ആയിരത്തോളം പുതിയ സാരികളാണ് ഉദയഗിരിയിലെ നെയ്ത്തുശാലയിൽ തയ്യാറാകുന്നത്.പരമ്പരാഗത ശൈലിയിൽ കൈകൊണ്ട് നെയ്തെടുക്കുന്ന ഉത്പന്നത്തിന്റ ഗുണമേൻമയും ഡിസൈനുമാണ് സാരിയുടെ പ്രധാന ആകർഷണം. കർണാടകശൈലിയിൽ തുടങ്ങിയ കാസർകോട് സാരി പിന്നീട് മലയാളിയുടെ ഇഷ്ടാനുസരണം മാറിയതോടെയാണ് ഓണവിപണിയിൽ നിറസാന്നിധ്യമായത്. ഭൗമസൂചികാപട്ടികയിൽപ്പെട്ട കാസർകോട് സാരിക്ക് കേരളത്തിലുടനീളം ആവശ്യക്കാരുണ്ട്. 1850 മുതൽ 2,250 രൂപവരെയുള്ള വിവിധ കളറുകളിലുള്ള സാരികളാണ് ഓണവിപണിയിലേക്കായി തയ്യാറായിരിക്കുന്നത്. ഓരോ ഉത്പന്നത്തിനും 20 ശതമാനം സർക്കാർ റീബേറ്റും നൽകുന്നുണ്ട്. തറിയിൽവെച്ചുതന്നെ പശതേച്ചുപിടിപ്പിക്കുന്ന ഓൺലൂം സൈസിങ് നിർമാണരീതിയാണ് കാസർകോട് സാരിക്കുപയോഗിക്കുന്നത്.പാരമ്പര്യത്തനിമയിൽ നിർമിക്കുന്ന കാസർകോട് സാരി 20 വർഷംവരെ ഈടു നിൽക്കുന്നവയാണെന്നും കാസർകോട് വീവേഴ്‌സ് കോർപ്പറേറ്റ് സൊസൈറ്റി സെക്രട്ടറി കെ.ലോകനാഥ് അറിയി. സാമ്പത്തികമാന്ദ്യം രൂക്ഷമാകുന്നതിനിടയിലും ഓണവിപണിയുടെ സാധ്യതകളിൽ പ്രതീക്ഷവെക്കുകയാണ് കാസർകോടിന്റെ സ്വന്തം സാരി.