ബസ് ജീവനക്കാരുടെ ഇടപെടൽ കുരുന്നുജീവൻ രക്ഷിച്ചു.

0

കൂത്തുപറമ്പ്: യാത്രയ്ക്കിടെ ബസ് ജീവനക്കാരുടെ സമയോജിതമായ ഇടപെടൽ കുരുന്നിന്റെ ജീവൻ രക്ഷിച്ചു. തലശ്ശേരി-ഇരിട്ടി റൂട്ടിലോടുന്ന സോൾജിയർ ബസ് ജീവനക്കാരാണ് മാതൃകാപ്രവർത്തനം നടത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ തലശ്ശേരിയിൽനിന്ന്‌ ഇരിട്ടിയിലേക്കുള്ള യാത്രയ്ക്കിടെ നിർമലഗിരി നീറോളിച്ചാലിലാണ് സംഭവം അച്ഛനമ്മമാരോടൊപ്പം ബസ്സിലുണ്ടായിരുന്ന അഞ്ചുമാസം പ്രായമുള്ള കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ശ്വാസം കിട്ടാതെ വായിൽനിന്ന് നുരയും പതയും വന്ന് അവശനിലയിലായി. യാത്രക്കാരും വെപ്രാളത്തിലായി. ഈ കാര്യം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ അവർ മറ്റൊന്നും ചിന്തിച്ചില്ല.ഉടൻ ബസ് തിരിച്ച് വന്നവഴിയേ ഒരു കിലോമീറ്ററോളം ഓടിച്ച് കുഞ്ഞിനെ തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബസ്സുമായി 15 മിനിറ്റോളം ആസ്പത്രിയിൽ കാത്തുനിൽക്കേണ്ടിവന്നെങ്കിലും ഒരാൾപോലും ബസ്സിൽനിന്ന്‌ ഇറങ്ങിപ്പോകാതെ ജീവനക്കാർക്ക് പൂർണ പിന്തുണ നൽകി. ഡ്രൈവർ മാട്ടറ സ്വദേശി എം.ഡിന്റോ, കണ്ടക്ടർ കൂട്ടുപുഴ സ്വദേശി അർഷിത്ത്, ക്ലീനർ ഇരിട്ടി എം.ജി. കോളേജിന് സമീപത്തെ ശരത്ത് എന്നിവരായിരുന്നു ബസ് ജീവനക്കാർ. തുടർന്ന് ഉളിയിൽ പറത്തുംപാറ കോളനിയിലെ കുഞ്ഞിനെ തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading