ഏപ്രിൽ ഒന്നുമുതൽ ന്യായ വില കൂടും; കൊറോണക്കാലത്ത് രജിസ്ട്രാർ ഓഫീസുകളിൽ ജനത്തിരക്ക്
കല്യാശ്ശേരി: കൊറോണരോഗ വ്യാപനത്തിനെതിരേ കരുതലും ജാഗ്രതയും ബോധവത്‌കരണവും നടക്കുന്നതിനിടകിൽ രജിസ്ട്രാർ ഓഫീസുകളിൽ വലിയ ജനത്തിരക്ക്. ഏപ്രിൽ ഒന്നുമുതൽ എല്ലാതരം രജിസ്ട്രേഷനുകളുടെയും ന്യായവില പത്ത് ശതമാനത്തോളം ഉയർത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് മാർച്ചിൽ പതിവില്ലാത്തവിധം തിരക്ക് അനുഭവപ്പെടുന്നത്.
രജിസ്ട്രേഷൻ ഓഫീസുകളിൽ അൻപതോളം ടോക്കൺവരെയാണ് നിത്യേന നൽകുന്നത്. ഒരു ആധാരം രജിസ്ട്രർചെയ്യുമ്പോൾ വാങ്ങുന്നയാളും വിൽക്കുന്നയാളും രണ്ട് സാക്ഷികളും അടക്കം ചുരുങ്ങിയത് നാലുപേരെങ്കിലും ഉണ്ടാകും. അങ്ങനെയാകുന്നോൾ രജിസ്ട്രാർ ഓഫീസിനെ ചുറ്റിപ്പറ്റി ഇരുനൂറിൽപ്പരം ആളുകൾ രാവിലെമുതൽ വൈകീട്ടുവരെ കൂട്ടംകൂടി കഴിയുന്ന അവസ്ഥയാണുള്ളത്.
പുതിയ സാഹചര്യത്തിൽ സർക്കാരിന്റെ ന്യായവില ഉയർത്തുന്ന തീയതി രണ്ടുമാസമെങ്കിലും നീട്ടിവെച്ചാൽ കൊറോണഭീതിക്കിടയിലെ രജിസ്ട്രേഷൻ ഓഫീസിലെ തിരക്ക് കുറയ്ക്കാനാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.