മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല; എസ്.ഡി.പി.ഐ തീരുമാനം നിര്‍ണായകം
കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ ഇത്തവണ എല്‍.ഡി.എഫിനും യു.ഡി.എഫിനും കേവല ഭൂരിപക്ഷമില്ല. നാല് സീറ്റുകളില്‍ വിജയിച്ച എസ്.ഡി.പി.ഐയുടെ നിലപാട് ഭരണ സമിതി തെരഞ്ഞെടുപ്പില്‍ നിർണായകമാകും. എന്നാല്‍ എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിക്കില്ലന്ന നിലപാടിലാണ് ഇരുമുന്നണികളും. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ ആകെ 15 വാര്‍ഡുകളാണുളളത്.
കഴിഞ്ഞ തവണ എല്‍.ഡി.എഫ് ഭരിച്ച ഇവിടെ ഇത്തവണ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. എല്‍.ഡി.എഫിന് ആറും യു.ഡി.എഫിന് അഞ്ചും എസ്.ഡി.പി.ഐക്ക് നാലും സീറ്റുകളാണ് ഇവിടെ ലഭിച്ചത്. ജില്ലയില്‍ എല്‍.ഡി.എഫ് എസ്.ഡി.പി.ഐയുമായി രഹസ്യ ധാരണയുണ്ടാക്കിയെന്ന് യു.ഡി.എഫ് ആരോപിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ഒന്നാണിത്.
എന്നാല്‍ ഈ ആരോപണം എല്‍.ഡി.എഫ് നിഷേധിക്കുന്നു. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് അടക്കം മത്സരിക്കുമെന്നും എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിക്കില്ലന്നും എല്‍.ഡി.എഫ് വ്യകത്മാക്കി. ഏതെങ്കിലും മുന്നണിയെ സഹായിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലന്ന് എസ്.ഡി.പി.ഐ നേതൃത്വവും വ്യക്തമാക്കി.