മനുഷ്യക്കടലായി തൃശൂർ ; ഇന്ന് പകൽ പൂരം
പൂര ദിവസം തേക്കിന്‍കാട് മൈതാനം മനുഷ്യക്കടലാണ്, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ ചെവിയാട്ടത്തെക്കാള്‍ ഭംഗിയില്‍ മേളപ്പെരുക്കത്തിന്‍റെ ചടുലതാളത്തിനൊപ്പിച്ച് പൂരപ്രേമികള്‍ അവരുടെ കൈകളാല്‍ താളംപിടിച്ചു. പിന്നീടങ്ങോട്ട് വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന കുടമാറ്റം ആരംഭിച്ചു, അന്‍പതിലധികം സെറ്റ് കുടകളാണ് തിരുവമ്പാടിയും പാറമേക്കാവും ഉപയോഗിച്ചത്. പാട്ടുകുടകള്‍, നിലക്കുടകള്‍, എല്‍. ഇ.ഡി കുടകള്‍ എന്നിവക്ക് പുറമെ സ്‌പെഷ്യല്‍ കുടകളും കുടമാറ്റത്തിന് മാറ്റ് കൂട്ടി. പുല്‍വാമയില്‍ വീരമൃതു വരിച്ച ധീരജവാന്മാര്‍ക്ക് ആദര സൂചകമായി ഇരു വിഭാഗവും സ്‌പെഷ്യല്‍ കുടകള്‍ ഉയര്‍ത്തി . വന്‍പുലി വാഹകനായ അയ്യപ്പനും പതിനെട്ടാം പടിക്ക് മുകളിലെ അയ്യപ്പനും ഇക്കുറി സ്പെഷ്യല്‍ കുടകളുടെ ഭാഗമായി.ഇന്ന് പകല്‍ പൂരത്തിന് ശേഷം ഇരു ഭഗവതിമാരും ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിന് പരിസമാപ്തിയാകും.