35ഡിഗ്രി കടന്ന് താപനില; രാജ്യത്ത് കൂടുതൽ ചൂടനുഭവപ്പെട്ട സ്ഥലങ്ങളിൽ കണ്ണൂരും, സൂര്യാഘാതത്തിന് സാധ്യത
കണ്ണൂർ: കനത്ത ചൂടിൽ നാടെങ്ങും വിയർത്തു തുടങ്ങി. മാർച്ച് തുടക്കത്തിൽ തന്നെ ചൂട് ഇത്രയധികമായാൽ മുന്നോട്ട് എന്താകുമെന്ന് വലിയ ആശങ്ക നിലനിൽക്കുന്നു. 35–38 ഡിഗ്രി സെൽഷ്യസാണു സംസ്ഥാനത്തെ ഉയർന്ന ശരാശരി താപനില. ഫെബ്രുവരിയിൽ രാജ്യത്ത് കൂടുതൽ ചൂടനുഭവപ്പെട്ട സ്ഥലങ്ങളിൽ കണ്ണൂരുമുണ്ട്. ജില്ലയിൽ തുടർച്ചയായ ദിവസങ്ങളിൽ 35 ഡിഗ്രി സെൽഷ്യസിനു മുകളിലാണു താപനില.
ഇതു തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരെ വലയ്ക്കുന്നുണ്ട്. സൂര്യാഘാത സാധ്യത കണ്ട് ലേബർ കമ്മിഷണർ തൊഴിൽ സമയം പുനഃക്രമീകരിക്കാൻ നിർദേശിച്ചിരുന്നു. മലബാർ മേഖലയിൽ പലയിടത്തും രാത്രി കാലങ്ങളിലും അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. രാത്രി താപനിലയും പകൽ താപനിലയും തമ്മിൽ വലിയ അന്തരം അനുഭവിക്കുന്നുണ്ട്. 10 ഡിഗ്രിയിലേറെ വ്യത്യാസം അനുഭവപ്പെട്ടാൽ തന്നെ അതു വളരെ വരണ്ട കാലാവസ്ഥയുള്ള സ്ഥലങ്ങളിലേതിനു സമാനമാകും.
ഇടയ്ക്കു പെയ്ത മഴയും താപനില കുറച്ചില്ല. റബർ തളിരിടുന്നതിനെ ഇതു ബാധിക്കാനിടയുണ്ടെന്നും കശുമാവ്, മാവ് തുടങ്ങിയവ പൂത്തത് ഇത്തവണ വൈകിയാണെന്നും വിദഗ്ധർ പറയുന്നു. ചൂടു കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾ സൂര്യാതപത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചൂടുയരുന്നതു മൂലം സൂര്യാഘാതം, നിർജലീകരണം, സൂര്യാതപം തുടങ്ങിയ പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.