ഉറക്കം കെടുത്തിയ കന്നുകാലിയെ ഒടുവിൽ ലേലത്തിൽ വിറ്റു
കണ്ണൂർ∙ കോർപറേഷന്റെ കാറ്റിൽ പൗണ്ടിൽ നിന്നും അലറലോടലറൽ കാരണം നാട്ടുകാരുടെ ഉറക്കം നഷ്ടപ്പെടുത്തിയ കന്നുകാലി ഒടുവിൽ ലേലത്തിൽ പോയി. നഗരത്തിൽ അലയുന്ന കന്നുകാലികളെ പിടികൂടുന്ന കോർപറേഷൻ പദ്ധതിയിലാണ് സ്റ്റേഡിയം കോർണറിൽ നിന്ന് കന്നുകാലിയെ പിടികൂടി പാറക്കണ്ടിയിലെ കാറ്റിൽ പൗണ്ടിൽ എത്തിച്ചിരുന്നത്.കെട്ടിയിട്ടതു മുതൽ കന്നുകാലിയുടെ അലർച്ച തുടർന്നതോടെ ഉറക്കം നഷ്ടപ്പെട്ടു കഴിയുകയായിരുന്നു പരിസരവാസികൾ. പരിശീലനം ലഭിച്ച പൗണ്ട് കീപ്പർമാർ പഠിച്ച പതിനെട്ട് അടവ് പയറ്റിയിട്ടും പശുവിനെ മെരുക്കാനായില്ല. ഉടമസ്ഥൻ എത്താത്തിനെ തുടർന്നാണ് പശുവിനെ ലേലം ചെയ്തത്. 12,800 രൂപയ്ക്ക് ചാലാട് സ്വദേശി എം.പി.സുനൈദ് ആണ് പശുവിനെ ലേലത്തിൽ വാങ്ങിയത്. അലയുന്ന പശുക്കളെ പിടികൂടി പൗണ്ടിൽ പാർപ്പിക്കുകയും ഉടമസ്ഥർക്ക് പിഴയീടാക്കി പശുവിനെ വിട്ടു നൽകും.
ഉടമസ്ഥനെത്തിയില്ലെങ്കിൽ ലേലം ചെയ്യുന്നതുമാണു കോർപറേഷൻ പദ്ധതി. പൊതു ജനത്തിനും വാഹനങ്ങൾക്കും ഭീഷണിയായി കന്നുകാലികൾ അലഞ്ഞു തിരിയുന്ന സാഹചര്യത്തിലാണ് നടപടിയുമായി കോർപറേഷൻ രംഗത്തെത്തിയത്. ഉടമസ്ഥർ അതിരാവിലെ അഴിച്ചു വിടുന്ന കന്നുകാലികൾ കാരണം ഗതാഗതം മുടങ്ങുന്ന സാഹചര്യമാണ്.