ഞാൻ മരിച്ചിട്ടില്ല; എരഞ്ഞോളി മൂസ
ജീവിച്ചിരിക്കുന്ന പലരേയും സോഷ്യൽ മീഡിയ കൊല്ലാറുണ്ട്. പല പ്രമുഖരും ഇങ്ങനെ ഇരയായവരാണ്. നിജസ്ഥിതിയറിയാതെ നമ്മൾ പലരും അത് ഷെയർ ചെയ്യുകയും ചെയ്യും. ഇത്തവണ സോഷ്യൽ മീഡിയ വധിച്ചത് പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയെയാണ്. തന്റെ മരണ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ട അദ്ദേഹം വാർത്തകൾ വ്യാജമാണെന്നും താൻ ജീവനോടെ ഉണ്ടെന്നും പറഞ്ഞു. ആരാണ് വാർത്തകൾ പ്രചരിപ്പിച്ചതെന്ന് തനിക്ക് അറിയില്ലെന്നും വാർത്തകൾ കണ്ട് ആളുകൾ തന്നെ വിളിച്ച് അന്വേഷിച്ചതായും അദ്ദേഹം വ്യക്തമാക്കി.
മാപ്പിളപ്പാട്ടുകളെ ജനകീയ മാക്കുന്നതിൽ പ്രധാനപങ്കുവഹിച്ച ഗായകനാണ് എരഞ്ഞോളി മൂസ. അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം തുടങ്ങുന്നത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളർന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതവും പഠിച്ചു. കേരളത്തിലങ്ങോളമിങ്ങോളം നിറഞ്ഞ സദസ്സിൽ നീണ്ട കരഘോഷത്തോടെയാണ് മൂസാക്കയുടെ ഇന്പമേറുന്ന ഇശലുകൾ സ്വീകരിക്കപ്പെട്ടത്. ഗൾഫ് രാജ്യങ്ങളിലും ആയിരക്കണക്കിന് േസ്റ്റജുകളിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.