കസ്റ്റഡി മരണം: വടകര പോലീസ് സ്റ്റേഷനിലെ മുഴുവൻ പേരെയും സ്ഥലം മാറ്റി
വടകര: കസ്റ്റഡിയില്‍ എടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിൽ കൂട്ട സ്ഥലംമാറ്റം. വടകര പോലീസ് സ്റ്റേഷനിലെ 66 പേരെയും സ്ഥലം മാറ്റി. വടകര താഴേ കോലോത്ത് പൊന്‍മേരിപറമ്പില്‍ സജീവന്‍ (42) ആണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. നേരത്തേ സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പുറമേയാണ് ഇപ്പോൾ കൂട്ട സ്ഥലംമാറ്റം.
സജീവൻ പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പൊലീസുകാരെ സ്ഥലംമാറ്റിയത്. മാനുഷിക ഉത്തരവാദിത്തം നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌ഥലംമാറ്റം. സജീവനെ ആശുപത്രിയിൽ കൊണ്ടു പോയില്ല, ഉദ്യോഗസ്ഥർക്ക് കൂട്ടായ ഉത്തരവാദിത്വം വേണമെന്നും സ്ഥലം മാറ്റ നടപടിയിൽ ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
വടകര പൊലീസ് സ്റ്റേഷനിലെ എസ് ഐ നിജീഷ്, എ എസ് ഐ അരുണ്‍, സി പി ഒ ഗിരീഷ് എന്നിവരെയാണ് നേരത്തേ സസ്പെൻഡ് ചെയ്തത്.