ഇരിട്ടിയിലെ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്; വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ പെരുവഴിയിൽ
ഇരിട്ടിയിൽ നിന്നും കണ്ണൂർ – തലശ്ശേരി റൂട്ടുകളിലാണ് ബസ് സമരം പ്രഖ്യാപിച്ചത്
കണ്ണൂർ റൂട്ടിലോടുന്ന ശ്രീ ഭഗവതി ബസ്ല് ജീവനക്കാരനെ ഒരു വിഭാഗം ആളുകൾ മർദ്ദിച്ചെന്നാരോപിച്ചാണ് ബസ് ജീവനക്കാർ സർവ്വീസ് നിർത്തിവെച്ച് സമരം നടത്തുന്നത്. ബസ് ഉടമാ സംഘടനയോ ബസ് ജീവനക്കാരുടെ തൊഴിലാളി സംഘടനാ നേതൃത്വമോ ഇന്നത്തെ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക് സംബ്ബന്ധിച്ച് ആഹ്വാനം നൽകിയിട്ടില്ലെന്നും ഏതാനും ചില ബസ് ജീവനക്കാരുടെ തീരുമാനമാണ് ഇന്നത്തെ സമരത്തിനു പിന്നിലെന്നുമാണ് മറ്റൊരു വിഭാഗം തൊഴിലാളികൾ പറയുന്നത്.
ഇന്നത്തെ മിന്നൽ സമരം അനാവശ്യമാണെന്നും വിദ്യാർത്ഥികളും സർക്കാർ ജീവനക്കാരും സാധാരണക്കാരും ഉൾപ്പടെയുള്ള യാത്രക്കാരുടെ യാത്രാവകാശം നിഷേധിച്ച് ജനങ്ങളെ പെരുവഴിയിലാക്കിയുള്ള ഇത്തരം സമരാഭാസത്തിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും ഇന്ന് സർവ്വീസ് നടത്താത്ത ബസ്സുകൾ നാളെ മുതൽ തെരുവിൽ തടയുന്നതുൾപ്പെടെയുള്ള സമരമാർഗ്ഗം സ്വീകരിക്കുമെന്നും ഡി.വൈ.എഫ്.ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.
അനാവശ്യ ബസ്സ് സമരത്തിനെതിരെ ഇരിട്ടിയിൽ ചുമട്ടുതൊഴിലാളികളും രംഗത്തെത്തി സർവ്വീസ് നടത്താതെ പണിമുടക്കിയ ബസ്സുകൾ ചുമട്ടുതൊഴിലാളികൾ ടൗണിൽ തടഞ്ഞത് എറെ നേരം വാക്കേറ്റത്തിനിടയാക്കി’ ഇന്ന് സർവീസ് നടത്താത്ത ബസ്സുകൾ നാളെ മുതൽ തടയുന്നതുൾപ്പെടെയുള്ള സമരമാർഗം തങ്ങളും സ്വീകരിക്കേണ്ടി വരുമെന്ന് ഇരിട്ടിയിലെ ചുമട്ടുതൊഴിലാളികളും അറിയിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇരിട്ടി പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടർ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ പോലിസ് സംഘവും ടൗണിൽ നിരീക്ഷണം നടത്തുന്നുണ്ട്.
*സർവ്വീസ് നടത്താത്ത ബസ്സുകൾക്കെതിതെ പോലീസ് നടപടി തുടങ്ങി.*
ബസ്സുകൾ പോലീസ് പിടിച്ചെടുക്കുന്നു. വെറുതേ പ്രെട്രോൾ പമ്പിൽ ബസ്സുകൾ നിർത്തിയിടരുത് എന്നും നിർത്തിയിടാൻ സൗകര്യം നൽകിയാൽ പമ്പ് ഉടമകൾ ക്കെതിരെ കേസ് എടുക്കുമെന്നും പോലീസ്.