ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ടുകളും കളഞ്ഞ് കുളിച്ച് ബി.ജെ.പി, പാര്‍ട്ടിയില്‍ പൊട്ടിത്തെറി
കാത്തിരിപ്പിനൊടുവില്‍ അഞ്ച് മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. മൂന്ന് സീറ്റ് യു.ഡി.എഫും രണ്ടെണ്ണം എല്‍.ഡി.എഫും സ്വന്തമാക്കിയപ്പോള്‍ നിരാശയിലായത് ബി.ജെ.പിയാണ്. എവിടെയും താമര വിരിയ്ക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല മഞ്ചേശ്വരത്ത് മാത്രമാണ് രണ്ടാം സ്ഥാനത്തെങ്കിലും എത്താന്‍ സാധിച്ചത്. ഏറെ പ്രതീക്ഷയുണ്ടായിരുന്ന വട്ടിയൂര്‍ക്കാവിലുള്‍പ്പെടെ എന്‍.ഡി.എ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്.
കഴിഞ്ഞ നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ബി.ജെ.പി കാഴ്ചവച്ചിരുന്നു. അന്ന് വോട്ടെണ്ണലിന്റെ പല സന്ദര്‍ഭങ്ങളിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമോയെന്ന് പോലും അളുകള്‍ കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യ തികച്ചും വിഭന്നമാണ്.അഞ്ച് മണ്ഡലങ്ങളിലും നേരത്തെ നേടിയ വോട്ടുപോലും എന്‍.ഡി.എയ്ക്ക് കിട്ടിയില്ല.
അനുകൂലമായ കാലാവസ്ഥ പോലും ഉപയോഗിക്കാന്‍ കഴിയാത്ത ബി.ജെ.പിക്ക് കേരളത്തില്‍ മുന്നേറണമെങ്കില്‍ സംഘടനാ പരമായ സമൂലമായ ഉടച്ചുവാര്‍ക്കല്‍ ആവശ്യമാണെന്ന് തോന്നുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനകള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവും സംസ്ഥാന നേതൃത്വത്തിലെ ദിശാബോധമില്ലായ്മയും ബി.ജെ.പി ക്ക് തിരിച്ചടിയായെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. കേരളത്തില്‍ വര്‍ഷങ്ങളായി നിലവിലുള്ള ദ്വിമുന്നണി സംവിധാനത്തെ മാറ്രി തങ്ങളുടെ മുന്നണിയെക്കൂടി പ്രധാന ട്രാക്കില്‍ കയറ്രണമെങ്കില്‍ ബി.ജെ.പി ക്ക് ഇനിയും ഒരുപാട് വിയര്‍ക്കേണ്ടിവരും.
ശബരിമല വിഷയത്തില്‍ ഉണ്ടായ അനുകൂല വികാരം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുതലാക്കാന്‍ കഴിയാതിരുന്ന ബി.ജെ.പിക്ക് ആ വോട്ട് പോലും ഇപ്പോള്‍ നിലനിറുത്താന്‍ കഴിയുന്നില്ല. ദേശീയ തലത്തില്‍ ഉണ്ടായ അനുകൂല അന്തരീക്ഷം കേരളത്തില്‍ മുതലാക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നില്ല. അതേസമയം ദേശീയ ജനാധിപത്യ സഖ്യത്തിന് ഒരു മുന്നണി എന്ന നിലയില്‍ മുന്നോട്ടുപോവാനും കഴിയുന്നില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നേതൃത്വ മാറ്രത്തിനായുള്ള ആവശ്യം ബി.ജെ.പിയില്‍ ഉയരാനാണ് സാദ്ധ്യത.