നടൻ ദിലീപിന് വിദേശത്ത് പോവാന്‍ അനുമതി
കൊച്ചി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു കൊണ്ട് നടന്‍ ദിലീപിന് വിദേശത്ത് പോവാന്‍ കോടതി അനുമതി നല്‍കി. നാല് ദിവസത്തേക്കാണ് അനുമതി. ആറ് ദിവസത്തേക്ക് പാസ്‌പോര്‍ട്ട് വിട്ട് നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. തന്റെ ദേ പുട്ടിന്റെ ദുബായ് കരാമയിലെ ശാഖ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പാസ്‌പോര്‍ട്ട് വിട്ട് നല്‍കണമെന്നായിരുന്നു ദീലീപ് ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ ജാമ്യാപേക്ഷയിൽ ഇളവു നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും ദിലീപിന് അനുകൂല നിലപാടാണ് കോടതിയെടുത്തത്. ജാമ്യത്തിലിറങ്ങിയ ദിലീപ് മൂന്നു സാക്ഷികളെ സ്വാധീനിച്ചെന്നാണു പ്രോസിക്യൂഷന്റെ ആരോപണം. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രതിഭാഗം വാദിച്ചു.
ഏഴു ദിവസത്തേക്കു പാസ്പോർട്ട് വിട്ടുനൽകാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. അതേസമയം, സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണം ഗൗരവമുള്ളതെന്ന് ഹൈക്കോടതി വിലയിരുത്തി. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടെങ്കിൽ പൊലീസിനു മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ദിലീപിന്റെ പാസ്പോർട്ട് വിട്ടുനൽകണമെന്നു നിർദേശിച്ച കോടതി, വിദേശത്തെ വിലാസം അന്വേഷണ സംഘത്തിനു നൽകണമെന്നും ആവശ്യപ്പെട്ടു.