ചോദ്യം ചെയ്യാന്‍ സി.ബി.ഐ സംഘം മൂന്നാം തവണയുമെത്തി ,​ 10.30വരെ അറസ്‌റ്റ് ചെയ്യരുതെന്ന് ചിദംബരം

0

 

ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ രാവിലെ 10.30 വരെ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് സി.ബി.ഐയോട് മുന്‍ ധനമന്ത്രി പി.ചിദംബരം. അഭിഭാഷകന്‍ മുഖേനയാണ് അദ്ദേഹം ഇക്കാര്യം സി.ബി.ഐയെ അറിയിച്ചത്.ഇന്ന് രാവിലെ 10.30 നാണ് സുപ്രീം കോടതി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി പരിഗണിക്കുന്നത്. അതേസമയം കേസില്‍ ചോദ്യം ചെയ്യാന്‍ സി.ബി.ഐ സംഘം വീണ്ടും ചിദംബരത്തിന്റെ വീട്ടിലെത്തി. കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതിന് തൊട്ടുപിന്നാലെ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും ചിദംബരത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ എത്തിയെങ്കിലും അദ്ദേഹം ഇല്ലാത്തതിനാല്‍ മടങ്ങിപ്പോവുകയായിരുന്നു. ഇന്നും ചിദംബരത്തിന്റെ വീട്ടിലെത്തിയ സി.ബി.ഐ സംഘം അദ്ദേഹം അവിടെ ഇല്ലാത്തതിനാല്‍ മടങ്ങിപ്പോയി. ഇത് മൂന്നാം തവണയാണ് സി.ബി.ഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തി മടങ്ങുന്നത്.ഹൈക്കോടതി ഉത്തരവിനെതിരെ ഇന്നലെത്തന്നെ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ഇന്ന് സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചു. 2018 ജൂലായ് 25 മുതല്‍ അനുവദിച്ച ഇടക്കാല ജാമ്യമാണ് കോടതി നീക്കിയത്. ചിദംബരത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് ജസ്റ്റിസ് സുനില്‍ ഗൗര്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും കോടതിയെ അറിയിച്ചിരുന്നു. ജനുവരി 25നാണ് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയത്. ഇതേ കേസില്‍ നേരത്തേ സി.ബി.ഐ അറസ്റ്റ് ചെയ്ത ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ഇപ്പോള്‍ ജാമ്യത്തിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading