കേരളത്തിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസർകോട് മാത്രം 6 പേർ: അതീവ ജാഗ്രത
ഇന്ന് കേരളത്തില്‍ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറുപേര്‍ കാസര്‍കോട്, അഞ്ചുപേര്‍ എറണാകുളം, ഒരാള്‍ പാലക്കാട് എന്നീ നിലയിലാണ് കണക്കുകൾ. കാസർകോട് വിദേശത്ത് നിന്നും കോവിഡ് ബാധിച്ചെത്തിയ വ്യക്തി വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചു. ട്രെയിനിലും ബസിലും യാത്ര ചെയ്തു. കോവിഡ് ബാധിതൻ നിയന്ത്രണം പാലിക്കാത്തത് വിനയായി. കരിപ്പൂരില്‍ വിമാനമിറങ്ങിയശേഷം കോഴിക്കോടുള്‍പ്പെടെ ഒരുപാടിടങ്ങളില്‍ പോയി പൊതുചടങ്ങുകളിലും സ്വകാര്യ ചടങ്ങുകളിലും ഫുട്ബോള്‍ മല്‍സരത്തിലും പങ്കെടുത്തു.
കാസർകോഡിന് പ്രത്യേക കരുതൽ. ഒരാഴ്ച കാസർകോടുള്ള എല്ലാ സർക്കാർ ഓഫീസുകളും ആരാധനാലയങ്ങളും ക്ലബുകളും അടച്ചിടണമെന്ന് ഉത്തരവിറക്കി. കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ മാത്രമേ തുറക്കാവൂ. രണ്ട് എംഎൽഎമാരും നിരീക്ഷണത്തിൽ. ഒരാൾ കോവിഡ് ബാധിതൻ ഹസ്തദാനം നൽകി, മറ്റൊരാൾ ആലിംഗനം ചെയ്തു. ഇവരും നിരീക്ഷണത്തിലാണ്.
നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി. ചിലർ നിയന്ത്രങ്ങൾ പാലിക്കുമ്പോൾ മറ്റുചിലർ സാധാരണ പോലെ ആഘോഷങ്ങളും മൽസരങ്ങളും ചടങ്ങുകളും നടത്തുന്നുണ്ട്. ഇവയെല്ലാം നിർത്തണം. ഇത്രയും നാൾ അഭ്യർഥനയായിരുന്നു. എന്നാൽ അടുത്ത ഘട്ടത്തിലേക്ക് പോകുമ്പോൾ നിലപാട് കടുപ്പിക്കേണ്ടി വരും. അമിതാവേശം കാട്ടി ആപത്തുക്ഷണിച്ച് വരുത്തരുത്. നിയന്ത്രണങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. കേന്ദ്രസർക്കാർ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. പ്രധാനമന്ത്രി ഇന്നലെ അറിയിച്ച ഞായറാഴ്ചയിലെ ജനതാ കർഫ്യൂവിന് സംസ്ഥാന സർക്കാർ പൂർണ്ണമായും യോജിക്കുന്നു.
സർക്കാർ ഗതാഗതം സ്തംഭിക്കും. മെട്രോ ഉൾപ്പടെ പ്രവർത്തിക്കില്ല. ആ ദിവസം സ്വന്തം വീടും പരിസരവും ശുചിയാക്കണം. കാസർകോട് എല്ലാ പരീക്ഷകളും നിർത്തലാക്കി. ഇതേ തുടർന്നാണ് സംസ്ഥാനമൊട്ടാകെ പരീക്ഷ നിർത്തലാക്കിയത്. സർക്കാർ ഓഫീസിൽ പ്രത്യേക ക്രമീകരണം ഉണ്ടാകും. ഒരു ദിവസം പകുതിപ്പേർ മാത്രമേ ഓഫീസിൽ പാടുള്ളൂ. കോവിഡ് ജാഗ്രതയില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ജീവനക്കാരുടെ എണ്ണം പകുതിയാക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്കെത്തിയാല്‍ മതിയെന്ന് നിര്‍ദേശം. ഓഫിസിലെത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം.