ഒ ടി വിനീഷ് വധക്കേസ് വിധി ഇന്ന്
തലശേരി: ഡിവൈഎഫ്‌ഐ പ്രവർത്തകൻ ചിറക്കൽ കുന്നുംകൈയിലെ ഒ ടി വിനീഷ് (24) വധക്കേസ് വിധി വെള്ളിയാഴ്‌ച. മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി എൻ വിനോദാണ് വിധി പറയുക. എൻഡിഎഫ്(പോപ്പുലർ ഫ്രണ്ട്) പ്രവർത്തകനായ വി നൗഫൽ മാത്രമേ നിലവിൽ പ്രതിയായുള്ളൂ. രണ്ടാമൻ കുന്നുംകൈയിലെ പുന്നക്കൽ വളപ്പിൽ പി പി അബ്ദുൾ മനാഫ് ഐഎസിൽ ചേരാൻ പോയി സിറിയയിൽ കൊല്ലപ്പെട്ടു.
2009 മെയ് ഒന്നിനാണ് കേസിനാസ്‌പദ സംഭവം. രാത്രി ഒമ്പതരയോടെ കുന്നുംകൈയിലെ കെ വി സുധീഷ് സ്മാരക ബസ് ഷെൽട്ടറിനടുത്തുവച്ച് കെഎൽ 13 ആർ 7323 നമ്പർ ബൈക്കിലെത്തിയ പ്രതികൾ വിനീഷിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് ബൈക്കിൽ മടങ്ങുകയായിരുന്ന മനാഫും വിനീഷും വാക്കേറ്റം നടന്നിരുന്നു. നൗഫലിനൊപ്പം തിരിച്ചുവന്ന ശേഷമാണ് കൊലപാതകം നടത്തിയത്. വിനീഷിന്റെ സഹോദരൻ ഒ ടി വിമലിന്റെ പരാതിയിലാണ് കേസെടുത്തത്. ഫോറൻസിക് സർജൻ അടക്കമുള്ള ഡോക്ടർമാരും പൊലീസ് ഉദ്യോഗസ്ഥരും വില്ലേജ് ഓഫീസർമാരും സാക്ഷികളാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഡിസ്ട്രിക്ട് ഗവ. പ്ലീഡർ അഡ്വ. വി ജെ മാത്യു ഹാജരാകുന്നു.