കോൺഗ്രസ് തലശേരി ബ്ലോക്ക് മുൻ ജനറൽ സെക്രട്ടറി നടമ്മൽ രാജനും കുടുംബവും സി.പി.എമ്മിൽ
തലശ്ശേരി: കോൺഗ്രസ് ബ്ലോക്ക് മുൻ ജനറൽ സെക്രട്ടറി കുട്ടിമാക്കൂലിലെ നടമ്മൽ രാജനും കുടുംബവും സിപിഎമ്മിലേക്ക്. തലശ്ശേരി കോൺഗ്രസിൽ ദീർഘകാലമായി തുടരുന്ന സവർണ്ണ മേധാവിത്വത്തിലും, ദളിത് – ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള പ്രവർത്തകരെയും, നേതാക്കളെയും അകറ്റി നിർത്തുന്നതിലും പ്രതിഷേധിച്ചാണ് നാളിതുവരെ ത്യാഗങ്ങൾ ഏറെ സഹിച്ച് പ്രവർത്തിച്ച സംഘടനയുമായി വേർപിരിയുന്നതെന്ന് ദളിത് കോൺഗ്രസ് നേതാവ് കൂടിയായ രാജൻ തലശ്ശേരിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തന്നെപ്പോലെ ദളിത് വിഭാഗത്തിൽ ഉള്ള നേതാക്കളായ കെ. ശിവദാസൻ, കെ. സജീവൻ എന്നിവർക്കും കൂടെ ന്യൂനപക്ഷ വിഭാഗത്തിൽ ഉള്ള വി.കെ.വി റഹീം, അനസ് ചാലിൽ, ഉസ്മാൻ പി. വടക്കുമ്പാട്, ഗഫൂർ മനയത്ത് തുടങ്ങിയ നേതാക്കൾക്കും ഇതേ രീതിയിൽ അവഗണന നേരിടുന്നുണ്ട്. തലശ്ശേരിയിലെ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിട്ടും കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് കെ സുധാകരൻ, വടകര എം.പി കെ മുരളീധരൻ എന്നിവർ തിരിഞ്ഞുനോക്കിയില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ, എം. എം ഹസ്സൻ, വി.എം സുധീരൻ, ഉമ്മൻ ചാണ്ടി എന്നിവരും ഇടപെട്ടില്ല. കുട്ടിമാക്കൂൽ വിഷയത്തിൽ കോൺഗ്രസ് തന്നെ പ്രചരണായുധം ആക്കുകയായിരുന്നുവെന്ന് രാജൻ പറഞ്ഞു. ഇത് സംബന്ധിച്ചുള്ള കേസ് ഇപ്പോഴും താനൊറ്റയ്ക്കാണ് നടത്തുന്നത്. വക്കീൽ ഫീസ് അടക്കം സ്വന്തം നിലയ്ക്ക് കൊടുക്കുകയാണ്. മുൻസിപ്പൽ വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി കൂടിയാണ് രാജൻ.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു. എന്നാൽ കോൺഗ്രസുകാർ തനിക്കും, മകൾക്കും വോട്ടുചെയ്യാതെ ബിജെപിക്ക് അനുകൂലമായാണ് പ്രവർത്തിച്ചതെന്നും രാജൻ ആരോപിച്ചു.