കൂത്തുപറമ്പിൽ യുവാവ് വെട്ടേറ്റു മരിച്ചു
കൂത്തുപറമ്പ്: കണ്ണവം തൊടിക്കളത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. തൊടീക്കളം അമ്പലത്തിന് സമീപം പുതുശേരി നിവാസില്‍ രാഗേഷ് (38) ആണ് തൊടീക്കളം യുടിസി കോളനിക്ക് സമീപത്തെ റബര്‍തോട്ടത്തില്‍ വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാഗേഷിന്റെ സുഹൃത്തുക്കളായ രണ്ടുപേരെയാണ് കണ്ണവം സിഐ കെ.സുധീര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുന്നത്. തൊടിക്കളം യു.ടി.സി കോളനി സ്വദേശികളായ ബാബു, രവി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
സിപിഎം പ്രവര്‍ത്തകനാണ് രാഗേഷ്. എന്നാല്‍, സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പോലീസ് പറഞ്ഞു. തലശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം തൊടീക്കളത്തെ തറവാട്ട് ശ്മശാനത്തില്‍ സംസ്കരിച്ചു. തൊടീക്കളത്തെ പരേതനായ പുതുശേരി രാഘവന്റെയും പദ്മിനിയുടെയും മകനാണ്. സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകനായിരുന്ന രാഗേഷ് കണ്ണവത്തെ ആര്.എസ്.എസ് പ്രവര്‍ത്തകനായ ചിത്രാംഗദന്‍ വധക്കേസില്‍ പ്രതിയുമായിരുന്നു. ഇതുമായി കൊലപാതകത്തിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.