കണ്ണൂരില്‍ വ്യാജ പണയാധാരം ഉണ്ടാക്കി ലോൺ; റിട്ട.സബ് രജിസ്ട്രാര്‍ ഉൾപ്പെടെ ഏഴു പേർക്കെതിരേ കോടതി നിർദേശപ്രകാരം കേസ്
തളിപ്പറമ്പ്: വ്യാജ പണയാധാരം ഉണ്ടാക്കി ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപ ലോണ്‍ എടുത്തതിന് റിട്ട.സബ് രജിസ്ട്രാര്‍, ആധാരമെഴുത്തുകാരന്‍, മുന്‍ സഹകരണ ബാങ്ക് സെക്രട്ടറി എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു. പറശിനിക്കടവിലെ പറശിനി മടപ്പുരക്കല്‍ മനോഹരന്റെ പരാതിയിലാണ് പനച്ചിക്കല്‍ പുതിയപുരയില്‍ മാധവന്, രമ, രതി, ആധാരമെഴുത്തുകാരന്‍ കെ.പി.ചന്ദ്രശേഖരന്, റിട്ട.സബ് റജിസ്ട്രാര്‍ കെ.അശോക് കുമാര്‍, മോറാഴ-കല്യാശേരി സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എന്‍.ശ്രീധരന് എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദശപ്രകാരം കേസെടുത്തത്. ആന്തൂര്‍ വില്ലേജിലെ റീസര്‍വേ 32/45ല്‍ പെട്ട വസ്തു പ്രതികള്‍ കടമുറികള്‍ നിര്‍മിക്കാനെന്നു പറഞ്ഞ് മനോഹരന്റെ ഇല്ലാത്ത മുക്ത്യാര്‍ ഉണ്ടെന്ന് പറഞ്ഞ് മാധവന് ഒപ്പിടുകയും മുക്ത്യാര്‍ ഉണ്ടോയെന്ന് പരിശോധിക്കാതെ രജിസ്ട്രാര്‍ ആധാരം രജിസ്റ്റര്‍ ചെയ്യുകയും അതുപ്രകാരം അന്നത്തെ ബാങ്ക് സെക്രട്ടറി 10 ലക്ഷം രൂപ ലോണ്‍ അനുവദിക്കുകയും ചെയ്തുവെന്നാണ് കേസ്.