ആവശ്യത്തിലധികം ഓക്‌സിജൻ കേരളത്തിൽ മാത്രം; തമിഴ്‌നാടിനും കർണാടത്തിനും നൽകി സംസ്ഥാനം
ആലപ്പുഴ:ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഓക്സിജൻ കിട്ടാതെ കോവിഡ് രോഗികൾ മരിക്കുമ്പോൾ ദിവസേന തമിഴ്നാടിനും കർണാടകത്തിനും ഓക്സിജൻ നൽകി കേരളം. തമിഴ്നാടിന് 80-90 ടണ്ണും കർണാടകത്തിന് 30-40 ടണ്ണുമാണ് നൽകുന്നത്.
രാജ്യത്ത് ഓക്സിജൻ ശേഷി ആവശ്യത്തിലധികമുള്ള ഏക സംസ്ഥാനം കേരളമാണെന്ന് വിതരണത്തിന്റെ മേൽനോട്ടം വഹിക്കുന്ന കേന്ദ്രസ്ഥാപനമായ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് ഡോ. ആർ. വേണുഗോപാൽ പറഞ്ഞു.
കേരളത്തിന് ദിവസേന 70-80 ടൺ മെഡിക്കൽ ഓക്സിജൻ മാത്രമേ ആവശ്യം വരുന്നുള്ളൂ. കോവിഡ് ആവശ്യത്തിന് 30-35 ടണ്ണും കോവിഡിതര ആവശ്യങ്ങൾക്ക് 40-45 ടണ്ണും. ദിവസം 199 ടൺ ഉത്പാദിപ്പിക്കാനുള്ള ശേഷി കേരളത്തിനുണ്ട്. ഏപ്രിൽ 30-ന് 1,15,000 കോവിഡ് രോഗികൾ കേരളത്തിലുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. എങ്കിൽ ഇവർക്കായി 56.35 ടൺ മെഡിക്കൽ ഓക്സിജൻ വേണ്ടിവരും. കോവിഡ് ഇതര രോഗികൾക്ക് ആവശ്യമുള്ള 47.16 ടൺ കൂടി ചേർന്നാലും 103.51 ടണ്ണേ വരൂ.
ഫില്ലിങ് പ്ലാന്റുകൾ നൂറുശതമാനം പ്രവർത്തിപ്പിക്കുന്നുമില്ല. ആവശ്യം വന്നാൽ കൂട്ടാം. സംസ്ഥാനത്ത് 11 എ.എസ്.യു. (എയർ സെപ്പറേഷൻ യൂണിറ്റ്) പ്ലാന്റുകളാണുള്ളത്. പാലക്കാട്ട് ഒരു എ.എസ്.യു. കൂടി ഒരു മാസത്തിനകം തുറക്കും. ഇവിടെ നാലുടൺ ഉത്പാദിപ്പിക്കാനാകും. ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ സംസ്ഥാന ആരോഗ്യവകുപ്പും പെസോയും നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.
ഇപ്പോഴുള്ള പ്രതിദിന ഉത്പാദനം ടണ്ണിൽ
ഐനോക്സ് കഞ്ചിക്കോട്-149
കെ.എം.എം.എൽ. ചവറ-6
ബി.പി.സി.എൽ. കൊച്ചി-0.322
കൊച്ചി കപ്പൽശാല-5.45
എ.എസ്.യു. പ്ലാന്റുകൾ-44
(പൂർണതോതിൽ ഉത്പാദിപ്പിച്ചാൽ 204 ടൺ. ഇതുകൂടാതെ ഏപ്രിൽ 22-ലെ കണക്കനുസരിച്ച് 550.97 ടൺ ദ്രവീകൃത ഓക്സിജന്റെ സ്റ്റോക്കുമുണ്ട്.)