ലൈസൻസ് ഇല്ലാതെ കേക്ക് ഉണ്ടാക്കി വിറ്റാൽ പണി കിട്ടും; ഭക്ഷ്യ സുരക്ഷാ വകുപ്പ്
ക്രിസ്മസ് പ്രമാണിച്ച് ഹോംമെയ്ഡ് കേക്കും മറ്റ് പലഹാരങ്ങളും ഉണ്ടാക്കി വിൽക്കാനൊരുങ്ങുന്നവർക്കു നേരെ വടിയെടുത്ത് നിൽക്കുകയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം. സമൂഹ മാദ്ധ്യമങ്ങളിലൂടെ ഓർഡർ പിടിച്ച് കേക്കും മറ്റും വിൽക്കുന്നവർ ലൈസൻസ് എടുക്കണമെന്നാണ് മുന്നറിയിപ്പ്.
ലോക്ക്ഡൗൺ കാലത്ത് യൂട്യൂബ് നോക്കി ഭക്ഷണ സാധനങ്ങൾ നിർമിച്ച് പഠിച്ചവർ പലരും ഇപ്പോൾ ഹോം മെയ്ഡ് ഭക്ഷണങ്ങളുടെ വിൽപ്പനക്കാരാണ്. ക്രിസ്മസ് പ്രമാണിച്ച് പരിചയക്കാരിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ എല്ലാം ചെറിയ ഓർഡറെടുത്ത് കേക്ക് തയ്യാറാക്കി നൽകിയിരുന്നവരും നിരവധി. ഫേസ് ബുക്കും വാട്‌സാപ്പുമാണ് പ്രധാന വിപണന മാദ്ധ്യമം. എന്നാൽ ഇനി ഈ പതിവ് നടക്കില്ല. ഇതിനും ലൈസൻസും രജിസ്‌ട്രേഷനും നിർബന്ധമാണെന്ന ഓർമ്മപ്പെടുത്തലുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്.
ബേക്കറികൾ, ചായക്കടകൾ, ഹോട്ടലുകൾ, സ്‌റ്റേഷനറി സ്‌റ്റോറുകൾ, അങ്കണവാടികൾ, ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സ്‌ക്കൂളുകൾ, ഭക്ഷണം പാകം ചെയ്യുന്ന ആളുകൾ, പലഹാരങ്ങൾ കൊണ്ടുനടന്ന് വിൽപന നടത്തുന്നവർ, കാറ്ററിംഗ് സ്ഥാപനങ്ങൾ, കല്യാണ മണ്ഡപം നടത്തുന്നവർ, പഴം പച്ചക്കറി കച്ചവടക്കാർ, മത്സ്യ കച്ചവടക്കാർ, പെട്ടിക്കടക്കാർ എന്നിവർക്ക് പുറമെ ഹോം മെയ്ഡ് കേക്കുകൾ വിൽക്കുന്നവരും ലൈസൻസും രജിസ്‌ട്രേഷനും എടുക്കണമെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിർദേശം
പാവങ്ങൾ അറിയുന്ന പണിയെടുത് ജീവിക്കാൻ സർക്കാർ സമ്മതിച്ചില്ല എങ്കിൽ സർക്കാർ ചിലവിനു കൊടുക്കണം