വിമാനത്താവളത്തിലെ ലേബർ ക്യാമ്പിൽനിന്ന് കക്കൂസ് മാലിന്യം തോട്ടിലൊഴുക്കി ; നാട്ടുകാർ പ്രതിഷേധിച്ചു
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലെ ലേബർ ക്യാമ്പിൽനിന്ന് കക്കൂസ് മാലിന്യം തോട്ടിലേക്കൊഴുക്കിയതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു. വ്യാഴാഴ്ച രാവിലെയാണ് മലിനജലം കാര-പേരാവൂർ തോട്ടിലേക്ക് ഒഴുക്കിവിട്ടത്. കാര, കാര-പേരാവൂർ മേഖലയിലെ നിരവധി വീടുകളുടെ സമീപത്തുകൂടി ഒഴുകുന്ന തോട്ടിൽ മലിനജലം ഒഴുകിയെത്തിയതോടെ കിണറും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയായി.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് നഗരസഭാ വൈസ് ചെയർമാൻ പി.പുരുഷോത്തമനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
വിമാനത്താവള നിർമാണ പ്രവൃത്തി നടത്തിയ കമ്പനിയുടെ ലേബർ ക്യാമ്പിലെ കക്കൂസ് മാലിന്യം നീക്കംചെയ്യുന്നതിനിടെയാണ് സംഭവം. ടാങ്ക് പൊട്ടിയതാണെന്നും തുറന്നുവിട്ടതല്ലെന്നുമാണ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാർ പറയുന്നത്. എന്നാൽ മാലിന്യം സംസ്കരിക്കാതെ ടാങ്ക് പൊളിച്ചുനീക്കാൻ ശ്രമിച്ചതാണ് പ്രശ്നത്തിന് ഇടയാക്കിയതെന്നാണ് പ്രദേശവാസികളുടെ പരാതി.
വിമാനത്താവള പ്രദേശത്തെ വെള്ളം ഒഴുകിപ്പോകുന്ന മൂന്നാം നമ്പർ തോടിലൂടെയാണ് മാലിന്യം പ്രദേശത്തേക്ക് ഒഴുകിയത്. പ്രദേശത്ത് മുഴുവൻ വീടുകളിലെ കിണറുകളും ശുദ്ധീകരിക്കാനും വെള്ളം പരിശോധനയ്ക്ക് അയക്കാനും നഗരസഭ നിർദ്ദേശിച്ചതായി വൈസ് ചെയർമാൻ പി. പുരുഷോത്തമൻ അറിയിച്ചു.