വ്യാജ ലൈസെന്‍സ് യുവാവിനെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തു
പയ്യന്നൂര്‍:വ്യാജ ഡ്രൈവിംഗ് ലൈസന്‍സുമായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പിടിയിലായ യുവാവിനെ കോടതി മുഖാന്തിരം അപേക്ഷ നൽകി പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു.
പഴയങ്ങാടിവെങ്ങര റെയില്‍വേ ഗേറ്റിന് സമീപത്തെ എം. സമീറിനെ (38) യാണ് പയ്യന്നൂർ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ഇന്നലെ ചോദ്യം ചെയ്തത്. വ്യാജ ലൈസൻസ് നിർമ്മാണവുമായി ബന്ധപ്പെട്ട് ചിലരെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ചോദ്യം ചെയ്യലിൽ പോലീസിന്
യുവാവിൽ നിന്നും ലഭിച്ചതായി സൂചനയുണ്ട്.
പയ്യന്നൂര്‍ സബ്. ആർ ടി ഓഫീസിലെ ഉദ്യോഗസ്ഥര്‍വാഹന പരിശോധനക്കിടെ രാമന്തളി കുന്നരു ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിക്ക് സമീപം വെച്ച്നടത്തിയ പരിശോധനയിലാണ് ഇക്കഴിഞ്ഞ സപ്തംബർ24ന് വൈകുന്നേരത്തോടെ സമീര്‍ പിടിയിലായത്. അമിത ശബ്ദത്തോടെയെത്തിയ ബൈക്കിന്റെ രേഖകളും ലൈസന്‍സും മറ്റും പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ തട്ടിപ്പ് കണ്ടെത്തിയത്. ലൈസന്‍സ് നമ്പറില്‍ സജീവ് കുമാര്‍, ആറ്റിങ്ങല്‍ എന്ന മേല്‍വിലാസമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ചോദ്യം ചെയ്യലിൽ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരോട് ലൈസന്‍സ് വ്യാജമാണെന്ന് സമീര്‍ സമ്മതിച്ചിരുന്നു.
ഒരു ഏജന്റ് മുഖേന പഴയങ്ങാടിയില്‍നിന്നും 5,000 രൂപ നല്‍കി തരപ്പെടുത്തിയതാണ് ലൈസന്‍സെന്നും സമ്മതിച്ചിരുന്നു. വാഹനത്തിന് അനധികൃതമായി മാറ്റങ്ങള്‍ വരുത്തിയതിന് പിഴ ഈടാക്കിയ ശേഷം യുവാവിനെ പയ്യന്നൂര്‍ പോലീസിന് കൈമാറുകയായിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ നല്‍കിയ പരാതിയിൽ വ്യാജ ലൈസന്‍സ് നിര്‍മ്മിച്ചതിനും കൈവശം വെച്ചതിനും പയ്യന്നൂർപോലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയും കോടതി പ്രതിയെ റിമാൻ്റ് ചെയ്യുകയുമായിരുന്നു .ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.