അരിയിൽ ഷുക്കൂർ വധക്കേസ്: ഹൈക്കോടതി പരാമർശങ്ങൾ തെറ്റെന്നു സുപ്രീം കോടതി
ന്യൂഡൽഹി: അരിയിൽ ഷുക്കൂർ വധക്കേസ് അന്വേഷണം സിബിഐക്കു വിട്ട് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾക്കെതിരേ സുപ്രീം കോടതി. അത്തരം പരാമർശങ്ങൾ ഹൈക്കോടതി നടത്തുന്നതു തെറ്റാണെന്നും ഹൈക്കോടതി പരാമർശങ്ങൾ വിചാരണയെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് നൽകിയ ഹർജി അംഗീകരിച്ചു ജസ്റ്റീസ് ബി. കെമാൽപാഷയാണ് സുപ്രീം കോടതിയുടെ വിമർശനത്തിനിരയായ പരാമർശങ്ങൾ നടത്തിയത്. സ്വയംപ്രഖ്യാപിത രാജാക്കൻമാർ നാടുഭരിക്കുന്ന സ്ഥിതിയുണ്ടാകരുതെന്നും ഷുക്കൂറിന്റെ മാതാവിന്റെ കണ്ണീർ കാണാതിരിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെയും സിപിഎമ്മിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. സിപിഎമ്മിന്റെ രാഷ്ട്രീയ ഇടപെടൽ അന്വേഷണം വഴിമുട്ടിച്ചിട്ടുണ്ട്. പോലീസ് തൃപ്തികരമായി അന്വേഷണം നടത്തിയില്ല. കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെയും ടി.വി. രാജേഷ് എംഎൽഎയെയും രക്ഷിക്കാൻ പോലീസ് ശ്രമം നടത്തി. ഇരുവർക്കുമെതിരേ ഗൂഢാലോചന കുറ്റം ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും മനഃസാക്ഷിയെ ഞെട്ടിച്ച കേസാണിതെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് കോടതി നിരീക്ഷിച്ചിച്ചിരുന്നു.
2012 ഫെബ്രുവരി 20-നാണ് അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകർ ഷുക്കൂറിനെ തട്ടികൊണ്ടുപോയി പാർട്ടി ഗ്രാമത്തിലെ വയലിൽ നിർത്തി പരസ്യമായി വെട്ടികൊന്നുവെന്നാണ് കേസ്. പി. ജയരാജനും ടി.വി. രാജേഷ് എംഎൽഎയും സഞ്ചരിച്ച വാഹനം തളിപ്പറന്പിനു സമീപം പട്ടുവം അരിയിൽ മുസ്ലിം ലീഗ് പ്രവർത്തകർ തടഞ്ഞ് ആക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു ഷുക്കൂർ കൊല്ലപ്പെടുന്നത്.