സഞ്ചാരികളെ വരവേറ്റ് അളകാപുരി
മഴയും മഞ്ഞുമെത്തിയതോടെ കാഞ്ഞിരക്കൊല്ലി അളകാപുരി വെള്ളച്ചാട്ടത്തിൽ സഞ്ചാരികളുടെ തിരക്കേറി.മിനുക്കുപണികൾ നടത്തി കൂടുതൽ സൗകര്യങ്ങളോടെയാണ്. അളകാപുരി വെള്ളച്ചാട്ടം സഞ്ചാരികളെ കാത്തിരിക്കുന്നത്.വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകിയാണ് കഴിഞ്ഞവർഷം ഇവിടെ പുതിയ മാറ്റങ്ങൾ വരുത്തിയത്.വെള്ളച്ചാട്ടത്തിന്റെ അടുത്തേക്കുള്ള വഴിയുടെ വശങ്ങൾ ഹാൻഡ് റെയ്‌ൽ ഇട്ട് ബലപ്പെടുത്തുകയും അപകടങ്ങൾ ഒഴിവാക്കാനായി കമ്പിവേലികൾ കെട്ടിത്തിരിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളത്തിൽ ചവിട്ടാതെ ഒരു കരയിൽനിന്ന് മറുകരയിലേക്ക് എത്തുവാനായി ചെറിയ പാലവും ഒരുക്കിയിട്ടുണ്ട്. വെള്ളത്തിലേക്ക് ഇറങ്ങാൻ കരിങ്കൽകൊണ്ട് പടവുകളും സ്ത്രീകൾക്കും പുരുഷൻമാർക്കും കുളിക്കാനുള്ള പ്രത്യേക സൗകര്യവും അളകാപുരിയിലുണ്ട്.25 ലക്ഷം രൂപയുടെ നിർമാണപ്രവൃത്തികളാണ് കഴിഞ്ഞവർഷം അളകാപുരി വെള്ളച്ചാട്ടത്തിലും ശശിപ്പാറയിലുമായി വനം വകുപ്പ് നടത്തിയത്.ഒരേസമയം നൂറിലേറെ ആൾക്കാർക്ക് അളകാപുരിയുടെ സൗന്ദര്യം ആസ്വദിക്കാനാകും. മഴക്കാല ടൂറിസം മേഖലയിലെ പ്രധാന കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിൽ ജൂൺ മുതൽ ഡിസംബർ ആദ്യം വരെയാണ് സീസൺ.രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാലുമണി വരെയാണ് ഇവിടേക്കുള്ള പ്രവേശനം. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് അളകാപുരിയിലേക്കും ശശിപ്പാറയിലേക്കുമുള്ള പ്രവേശന ഫീസ്.