പാടി തീർത്ഥം ജനകീയ മാർച്ച് ഒക്ടോബർ മൂന്നിന്
കൊളച്ചേരി: കൊളച്ചേരി പഞ്ചായത്തിലെ പ്രധാന ജലസ്രോ തസ്സായ പാടി തീർത്ഥവും നീരുറവകളും വെള്ളച്ചാട്ടവും തണ്ണീർത്തടങ്ങളും സർക്കാർ മുൻകൈയെടുത്ത് പൊതു ഉടമസ്ഥതയിലാക്കുക,ഡാറ്റാബേങ്കിൽ ഉൾപ്പെടുത്തുന്നതിനുള്ള കാലതാമസം ഒഴിവാക്കുക,അനധികൃത നിർമ്മാണ പ്രവൃത്തികൾ നിർത്തിവെയ്പിക്കുക, ജൈവ വൈവിധ്യ ബോർഡ് – CWRDM പഠന റിപ്പോർട്ടുകളിൽ ഉചിതമായ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പാടി തീർഥം തണ്ണീർത്തട സംരക്ഷണ കർമ്മസമിതിയുടെ നേതൃത്വത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത്, കൊളച്ചേരി വില്ലേജ് ഓഫീസുകളിലേക്ക് ജനകീയ മാർച്ച് 2018 ഒക്ടോബർ 3ന് രാവിലെ 10 മണിക്ക് കരിങ്കൽ ക്കുഴിയിൽ നിന്നും ആരംഭിക്കും.
പാടി തീർഥം സംരക്ഷിക്കണമെന്ന ആവശ്യമുയർത്തി നാട്ടുകാർ നടത്തിവരുന്ന സമരം 170 ദിവസം പിന്നിട്ടിരിക്കുകയാണ്. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്കും മറ്റു അധികൃതർക്കും നൽകിയ നിവേദനങ്ങളിൽ ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം ശക്തമാക്കാൻ ഊട്ടുപുറത്ത് ചേർന്ന കർമ്മസമിതി യോഗം തീരുമാനിച്ചു.