ആറളം ഫാമിലെ
തോട്ടണ്ടി സംഭരിക്കാൻ തീരുമാനം
തിരു: ആറളം ഫാമിലെയടക്കം സംസ്ഥാനത്തിനകത്ത് നിന്നുള്ള നാടൻ തോട്ടണ്ടി സംഭരണം സുഗമമാക്കുന്നതിന് മന്ത്രിതലയോഗത്തിൽ ധാരണയായി. സഹകരണ സംഘങ്ങൾ, പ്ളാന്റേഷൻ കോർപ്പറേഷൻ, സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ തുടങ്ങിയവ മുഖേനയാണ് നാടൻ തോട്ടണ്ടി സംഭരിക്കുക.
ആറളം ഫാമിലെ 614 ഹെക്ടർ സ്ഥലത്ത് നിന്ന് ശേഖരിക്കുന്ന തോട്ടണ്ടി വിപണി വില നൽകി സംഭരിക്കും. മികച്ച ഗുണനിലവാരമുള്ള തോട്ടണ്ടിയാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. ആദിവാസികളാണ് പ്രധാനമായും തോട്ടണ്ടി ശേഖരണത്തിൽ ഏർപ്പെട്ടിട്ടുള്ളത്. സംഭരണ തീരുമാനം ഇവർക്ക് പ്രയോജനകരമാകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
കർഷകർക്ക് ഉൽപാദന ഇൻസെന്റീവ് നൽകുന്ന കാര്യവും പരിശോധിക്കും.
വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷനായി. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ , കെ.എൻ ബാലഗോപാൽ, വി.എൻ. വാസവൻ, പി.പ്രസാദ്, കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ തുടങ്ങിയവർ പങ്കെടുത്തു.