എൽ ഡി എഫ് കൊട്ടിക്കലാശത്തിൽ ആവേശ തിരയിളകി പ്രചാരണം
പയ്യന്നൂർ :
ലോകസഭ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്ററുടെ മിന്നും വിജയം ഉറപ്പിച്ചു കൊണ്ട് പയ്യന്നൂരിൽ കൊട്ടിക്കലാശം. ഇടതുപക്ഷത്തിൻ്റെ ചെങ്കോട്ടയായ പയ്യന്നൂരിൽ നഗരത്തെ കൂടുൽ ചുവപ്പിച്ചു കൊണ്ടാണ് അവസാനവട്ട പരസ്യ പ്രചാരണം സമാപിച്ചത്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും തുറന്ന വാഹനത്തിൽ സ്ഥാനാർഥിയെയും ആനയിച്ച് കൊട്ടിക്കലാശം നടന്നു. ശിങ്കാരിമേളവും നാസിക് ബാൻഡും ബാൻഡ് മേളവും അകമ്പടിയായി. എൽഡിഎഫിലെ വിവിധ പാർട്ടികളുടെ കൊടികളും വർണ ബലൂണുകളും കളരി അഭ്യാസവും കൂറ്റൻ ചെങ്കൊടിയുമെല്ലാം റാലിക്ക് കൊഴുപ്പേകി. പതിവില്ലാത്തവിധം പ്രകടനത്തിലും കാഴ്ചക്കാരായും ആയിരങ്ങൾ നഗരത്തിലേക്ക് ഒഴുകിയെത്തി. ടി ഐ മധുസൂദനൻ എംഎൽഎ, സി കൃഷ്ണൻ, പി സന്തോഷ്, പി ശശിധരൻ, എം രാമകൃഷ്ണൻ, പി ജയൻ, പി വി ദാസൻ, ഇക്ബാൽ പോപ്പുലർ, പി യു രമേശൻ, കെ ഹരിഹർ കുമാർ എന്നിവർ നേതൃത്വം നൽകി.
പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപനയോഗം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ വി ബാബു അധ്യക്ഷനായി. മുൻ എംപി പി കരുണാകരൻ, സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർ, സി പി ബാബു, വി നാരായണൻ എന്നിവർ സംസാരിച്ചു.