തലശേരിയിലെ ജ്വല്ലറി ഉടമയുടെ കൊലപാതകത്തില്‍ അന്വേഷണം വീണ്ടും ബന്ധുക്കളിലേക്ക്
തലശേരി: നഗരമധ്യത്തില്‍ പോലീസ് സ്റ്റേഷനു വിളിപ്പാടകലെ ജ്വല്ലറി ഉടമയെ സ്ഥാപനത്തിനുള്ളില്‍ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വീണ്ടും ബന്ധുക്കളിലേക്ക്.
മെയിന്‍ റോഡിലെ സവിത ജ്വല്ലറി ഉടമ തലായി ’സ്നേഹ’യില്‍ പാറപ്പുറത്ത് കുനിയില്‍ ദിനേശൻ (52) കൊല്ലപ്പെട്ട സംഭവത്തിലാണ് അന്വേഷണം ബന്ധുക്കളിലേക്ക് കേന്ദ്രീകരിച്ചിട്ടുള്ളത്. നാല് സഹോദരങ്ങൾ ഉൾപ്പെടെഅടുത്ത ബന്ധുക്കളെയെല്ലാം സിബിഐ തിരുവന്തപുരത്തെ ആസ്ഥാനത്തേക്ക് വിളിപ്പിച്ചു ചോദ്യംചെയ്തുവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു സഹോദരൻമാരെ ചോദ്യം ചെയ്തു.
ദിനേശന് അഞ്ചു സഹോദരങ്ങളാണുള്ളത്. ഇവരില്‍ ദിനേശനുള്‍പ്പെടെ നാലു പേര് ഒരു ഗ്രൂപ്പായും മറ്റു രണ്ടുപേര്‍ മറ്റൊരു ബിസിനസ് ഗ്രൂപ്പായിട്ടുമാണ് പ്രവര്‍ത്തിച്ചുവരുന്നത്. സിഐ ശൈലേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. അന്വേഷണം ഊർജിതമാണെന്നും താൻ കേസിന്റെ ചുമതല ഏറ്റെടുത്തിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂവെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും ശൈലേഷ് ദീപികയോടു പറഞ്ഞു.
മഹാരാഷ്ട്ര സ്വദേശികളായ മൂന്നു പേരെയും സിബിഐ സംഘം ചോദ്യംചെയ്തിരുന്നു. പഴയ സ്വര്‍ണം വാങ്ങി ഉരുക്കി വില്പന നടത്തുന്ന സഹോദരങ്ങളുള്‍പ്പെടെ സേട്ടുമാര്‍ എന്നറിയപ്പെടുന്ന മൂന്ന് പേരെയാണ് സിബിഐ സംഘം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സിബിഐയെ ഏൽപ്പിച്ചത്.
2014 ഡിസംബര്‍ 23ന് രാത്രി എട്ടോടെയാണ് ദിനേശനെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കൊള്ള ലക്ഷ്യമിട്ട് ഇതര സംസ്ഥാന സംഘമാണ് കൊല നടത്തിയതെന്നായിരുന്നു ലോക്കല്‍ പോലീസിന്റേയും ക്രൈംബ്രാഞ്ചിന്റെയും നിഗമനം.
സംശയത്തിന്റെ നിഴലിലുണ്ടായിരുന്നവരെയെല്ലാം ലോക്കല്‍ പോലീസും പിന്നീടെത്തിയ ക്രൈംബ്രാഞ്ച് സംഘവും സിബിഐയും പല ഘട്ടങ്ങളിലായി വിശദമായി ചോദ്യംചെയ്യുകയും അവര്‍ നിരപരാധികളാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal