മത്സ്യലോറികൾ കസ്റ്റഡിയിലെടുത്തു; മൂന്ന് പേർ അറസ്റ്റിൽ

0

തലശ്ശേരി: കൊവിഡ് വ്യാപനത്തെ തുടർന്ന് നിരോധനം നിലനിൽക്കുന്ന മത്സ്യ മാർക്കറ്റ് പരിസരത്ത് ലോറികളിൽ മത്സ്യവുമായി വന്ന മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി രണ്ട് മിനി ലോറികളിലായാണ് 500 കിലോ ആവോലി മത്സ്യവുമായി എത്തിയത്. മംഗലാപുരത്ത് നിന്നാണ് മത്സ്യം എത്തിച്ചത്. സംഭവത്തിൽ മത്സ്യ കമ്മീഷൻ ഏജന്റ് തലശ്ശേരി സ്വദേശി മുഹമൂദ് മുസ്തഫ, ഡ്രൈവർമാരായ തളിപറമ്പ് സ്വദേശി സിയാദ് , പട്ടാമ്പി തൃത്താല സ്വദേശി കുഞ്ഞ് മുഹമ്മദ് എന്നിവരെ സി.ഐ ജി. ഗോപകുമാറിന്റേയും എസ്.ഐ എ. അഷ്രഫിന്റേയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത മത്സ്യങ്ങൾ എരഞ്ഞോളിയിലെ ആഫ്റ്റർ കെയർ ഹോം, അനാഥ മന്ദിരം, സമൂഹ അടുക്കള എന്നിവിടങ്ങളിലേക്ക് പൊലീസ് നൽകി. രണ്ടാഴ്ചയിലേറെയായി തലശ്ശേരിയിലെ മൊത്ത, ചില്ലറ മത്സ്യ മാർക്കറ്റുകൾ അടച്ചിട്ടിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന മത്സ്യങ്ങൾ ധർമ്മടം, മുഴപ്പിലങ്ങാട്, മമ്പറം എന്നീ സ്ഥലങ്ങളിൽ മാത്രമാണ് ഇറക്കുന്നത്. അറസ്റ്റിലായ മൂന്നു പേരെയും ജാമ്യത്തിൽ വിട്ടയച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading