മാലിന്യം പൊതുസ്ഥലത്ത് തള്ളാൻ ശ്രമം: രണ്ടുപേരെ പിടികൂടി
കതിരൂർ: പൊതുസ്ഥലത്ത് മാലിന്യം തള്ളാനെത്തിയ രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് കതിരൂർ ഉക്കാസ്‌മെട്ടയിലാണ് സംഭവം. ഓട്ടോഡ്രൈവർ പെരിങ്ങത്തൂർ പുല്ലൂക്കരയിലെ ആലയാട്ട് വീട്ടിൽ ഖാലിദ് (35), സഹായി അണിയാരം കീഴ്മാടത്തെ എം.ടി.ഗിരീഷ് (48) എന്നിവരെയാണ് നാട്ടുകാർ പിടികൂടി കതിരൂർ പോലീസിൽ ഏൽപ്പിച്ചത്. സന്നദ്ധപ്രവർത്തകർ വൃത്തിയാക്കിയ സ്ഥലത്ത് ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം തള്ളാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ നാട്ടുകാർ പിടികൂടിയത്. സ്ഥലത്തെത്തിയ കതിരൂർ എസ്.ഐ. കെ.വി.ഉമേഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ഇരുവരെയും അറസ്റ്റുചെയ്തു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. മാലിന്യം തള്ളാനായി കൊടുത്തുവിട്ട കോട്ടയംപൊയിലിലെ ടി.ഷാജഹാനെതിരെയും പോലീസ് കേസെടുത്തു.