അക്ഷര വെളിച്ചം പകരാൻ ചാല കസ്‌തൂർബ വായനശാല ഇനി ഇല്ല
ഇനിയൊരു വായനദിനം ആഘോഷിക്കാൻ ചാല കസ്തൂർബ സ്മാരക വായനശാല ഉണ്ടാവില്ല. ആയിരങ്ങൾക്ക് വായനയുടെ വാതായനം തുറന്ന ഈ അക്ഷരകേന്ദ്രം വിസ്മൃതിയിലേക്ക് നീങ്ങുകയാണ്.ചാല ടാങ്കർ ദുരന്തത്തിലെ തീനാളങ്ങളെ അതിജീവിച്ച ഈ കെട്ടിടം ദേശീയപാതാ വികസനത്തിനുമുന്നിൽ ഇല്ലാതാവുന്നു. റോഡ് വികസനത്തിനായി വായനശാലയുടെ ഭൂമി അക്വയർചെയ്തുകഴിഞ്ഞു. ഏതുനിമിഷവും കെട്ടിടം പൊളിക്കുമെന്ന അവസ്ഥയാണ്. ലൈബ്രറിയിലുള്ള പന്തീരായിരത്തോളം പുസ്തകങ്ങൾ ചാക്കിൽക്കെട്ടി ഒരുമുറിയിൽ സൂക്ഷിച്ചിരിക്കുന്നു.ഇത് എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ഭാരവാഹികൾ. 1940-കളിലെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ലഘുലേഖകൾ വായിക്കാൻ രൂപംകൊണ്ട വായനശാലയുടെ വളർച്ച പെട്ടെന്നായിരുന്നു.1946-ൽ എഴുത്താണി കണ്ണൻ കെട്ടിടത്തിനുവേണ്ട സ്ഥലം സൗജന്യമായി നൽകിയിരുന്നു.തിരുവിതാംകൂർ ഗ്രന്ഥശാലാസംഘത്തിൽ രജിസ്റ്റർചെയ്ത കണ്ണൂർ താലൂക്കിലെ ആദ്യ വായനശാലയാണിത്.ചാലയിലെ സാമൂഹിക പ്രവർത്തനങ്ങൾക്കും മറ്റും നേതൃത്വംനൽകുന്ന കേന്ദ്രംകൂടിയാണ് ഇത്.