കണ്ണിന് ചികിത്സ തേടിയലഞ്ഞ കുട്ടിക്ക് ചികിത്സയൊരുക്കി പോലീസുകാർ
കൂത്തുപറമ്പ്: ലോക് ഡൗണിൽ നാലുവയസുകാരന്റെ കണ്ണ് ചികിത്സയ്ക്ക് ഡോക്ടറെ കാണാനാകാതെ ബുദ്ധിമുട്ടിയയാൾക്ക് സഹായമേകി പോലീസ്. പിണറായി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ. രൂപേഷും എആർ ക്യാന്പിലെ പോലീസുകാരൻ അരുണുമാണ് നാലുവയസുകാരന് ചികിത്സ ലഭ്യമാക്കിയത്. ഇന്നലെ മമ്പറത്ത് വാഹന പരിശോധന നടത്തവെയായിരുന്നു സംഭവം. ഉച്ചയ്ക്ക് ഒന്നോടെ ഡ്യൂട്ടി തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ആദ്യം കടന്നുപോയ വാഹനം പരിശോധിച്ചു കഴിഞ്ഞപ്പോഴാണ് നാലു വയസ് തോന്നിക്കുന്ന ആൺകുട്ടിയും പിതാവും അതുവഴി കാറിലെത്തിയത്. എങ്ങോട്ട് പോകുന്നുവെന്ന പോലീസിന്റെ ചോദ്യം ഉയരുംമുമ്പേ കാറിൽ കുഞ്ഞിനെയും മടിയിലിരുത്തിയയാൾ ചോദിച്ചു. ഇവിടെ എവിടെയെങ്കിലും ഐ സ്പെഷലിസ്റ്റ് ഡോക്ടർ ഉണ്ടാകുമോയെന്ന്. കുട്ടിയുടെ വലതുകണ്ണ് ആകെ ചുവന്ന് വീർത്തിരിക്കുന്നു. രാവിലെ എഴുന്നേറ്റപ്പോൾ കണ്ടതാണ് ഇങ്ങനെയെന്നും അപ്പോൾമുതൽ തുടങ്ങിയതാണ് ഡോക്ടറെ അന്വേഷിച്ചുള്ള യാത്രയെന്നും പിതാവ് പറഞ്ഞു. അവധിദിനവും ലോക് ഡൗണും കാരണം എവിടെയും ഡോക്ടർ ഇല്ലെന്നും കൂത്തുപറമ്പിലും തലശേരിയിലുമൊക്കെയുള്ള ആശുപത്രികളിൽ എത്തിയെങ്കിലും ഡോക്ടറെ കാണാനായില്ലെന്നും നിസഹായതയോടെ അയാൾ അറിയിച്ചു. ഉടൻ രൂപേഷ് തലശേരിയിൽ ആശുപത്രിയിൽ ജോലിചെയ്യുന്ന സുഹൃത്തിന്റെ ഭാര്യയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞുകൊടുത്തു. അവർ ഉടനെ ഡോക്ടറെ വിളിച്ചുചോദിച്ച് തിരികെ വിളിക്കാമെന്നു പറഞ്ഞ് ഫോൺവച്ചു. ഒരു മിനിറ്റിനുള്ള തിരികെ വിളിച്ച് ഡോക്ടറുടെ ഫോൺ നമ്പർ നൽകി.
ഡോക്ടറെ വിളിച്ചപ്പോൾ കുട്ടിയുടെ കണ്ണിന്റെ ഫോട്ടോയെടുത്ത് അയയ്ക്കാൻ ആവശ്യപ്പെട്ടു. ഉടൻതന്നെ കുട്ടിയെ കാറിൽനിന്നിറക്കി ഫോട്ടോയെടുത്ത് ഡോക്ടർക്ക് അയച്ചുകൊടുത്തു. ഡോക്ടർ ഇതു നോക്കി മരുന്നിന്റെ കുറിപ്പ് വാട്ട്സ് ആപ്പിൽ അയച്ചുകൊടുത്തു. സന്തോഷത്തോടെയും ആശ്വാസത്തോടെയും കൈ വീശിക്കൊണ്ടാണ് കുട്ടിയും പിതാവും യാത്രയായതെന്ന് രൂപേഷ് ഫേസ്ബുക്കിൽ കുറിച്ചു.