സ്കൂളിൽ പ്രവേശന ഫീസ് ; കയ്യോടെ പിടികൂട്ടി വിജിലൻസ്
പ്രവേശന സമയത്ത് കൊളളലാഭമുണ്ടാക്കുന്ന സ്‌കൂള്‍ അധികൃതരെ കയ്യോടെ പിടികൂടി വിജിലന്‍സ്. എയ്ഡഡ് സ്‌കൂളുകളിലും എജ്യുക്കേഷണല്‍ ഓഫീസുകളിലും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. പ്രവേശന സമയത്ത് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ അനധികൃതമായി പണപ്പിരിവ് നടത്തുന്നു എന്ന പരാതി കാലങ്ങളായുള്ളതാണ്. പരാതികള്‍ വ്യപകമായപ്പോള്‍ മിന്നല്‍ പരിശോധന നടത്താന്‍ വിജിലന്‍സ് തീരുമാനിക്കുകയായിരുന്നു.45 എയ്ഡഡ് സ്‌കൂളുകളിലും 15 എജ്യുക്കേഷണല്‍ ഓഫീസുകളിലുമാണ് മിന്നല്‍ പരിശോധന നടന്നത്. പ്രവേശന സമയത്ത് രക്ഷിതാക്കളില്‍ നിന്നും അനധികൃതമായി പിടിഎ ഫണ്ട്, ബില്‍ഡിങ് ഫണ്ട് തുടങ്ങിയ പേരുകളില്‍ വന്‍ തുകകള്‍ രസീതുകള്‍ നല്‍കിയും ചിലയിടങ്ങളില്‍ നല്‍കാതെയും പിരിച്ചെടുക്കുന്നതായി വിജിലന്‍സ് കണ്ടെത്തി. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക അനധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങളുടെ അംഗീകാരം നല്‍കുന്നതിലും വ്യാപക ക്രമക്കേടുകള്‍ നടന്നു. കൈക്കൂലിക്കും സ്വാധീനത്തിനും വഴങ്ങി മുന്‍ഗണനാ ക്രമം തെറ്റിച്ച് അംഗീകാരം നല്‍കുന്നതായാണ് കണ്ടെത്തിയത്.അഴിമതി നടത്തണമെന്ന ലക്ഷ്യത്തോടെ വിരമിച്ച ഒഴിവുകള്‍ നികത്തുന്നതിന് വേണ്ട ഫയലുകള്‍ കൃത്യമായ കാരണം കൂടാതെ മാസങ്ങളോളം അനാവശ്യ കാലതാമസം വരുത്തുന്നതായും വ്യക്തമായതിനാല്‍ ഇക്കാര്യം സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് വിജിലന്‍സ് ഐജി എച്ച് വെങ്കടേഷ് പറഞ്ഞു. ക്രമക്കേടുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാവും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. നിയമന അംഗീകാരത്തിന് വലിയ തുകകള്‍ സംസ്ഥാനത്തെ ജില്ലാ എജ്യുക്കേഷന്‍ ഓഫീസ് ജീവനക്കാരും ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്നതായി വിജിലന്‍സിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.