നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജി തള്ളി സുപ്രിംകോടതി
ന്യൂഡൽഹി : സെപ്റ്റംബർ പതിമൂന്നിന് നിശ്ചയിച്ചിരിക്കുന്ന നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പുതിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. നീറ്റ് പരീക്ഷ നടത്തുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങളെല്ലാം കഴിഞ്ഞുവെന്നു സുപ്രീംകോടതി വ്യക്തമാക്കി.
പരീക്ഷ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും അധികൃതർ പൂർത്തിയാക്കിയെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട പുനഃപരിശോധനകളും തള്ളിയ കാര്യം കോടതി ചൂണ്ടിക്കാട്ടി.
പരീക്ഷാര്‍ഥികളെ സഹായിക്കാനുള്ള എല്ലാ നടപടികളും അധികൃതര്‍ സ്വീകരിക്കുമെന്ന് കോടതി വ്യക്തമാക്കി. നീറ്റ് പരീക്ഷയ്ക്കു കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുമെന്നതിനാല്‍ സാമൂഹിക അകലം പാലിക്കല്‍ സാധ്യമാകില്ലെന്നാണു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.
അതേസമയം നിലവിൽ കൊവിഡ് ബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ മറ്റൊരു അവസരം കൂടി നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ ഇടപെടാൻ സുപ്രീംകോടതി തയ്യാറായില്ല.