മുംബൈ-തിരുവനന്തപുരം തീവണ്ടി കണ്ണൂരില്‍ നിര്‍ത്തി; സ്റ്റോപ്പ് അനുവദിച്ചത് മുന്നറിയിപ്പില്ലാതെ.
കണ്ണൂരിൽറങ്ങിയവരെ തോട്ടട പോളിടെക്നിക്കലിൽ മാറ്റി
കണ്ണൂർ: ഗുരുതര കോവിഡ് വ്യാപനമുള്ള മഹാരാഷ്ട്രയിൽനിന്നു തിരുവനന്തപുരത്തേക്ക് പോയ തീവണ്ടി കണ്ണൂരിൽ നിർത്തി. മുന്നറിയിപ്പില്ലാതെ കണ്ണൂരിൽ തീവണ്ടിക്ക് സ്റ്റോപ്പ് അനുവദിച്ചത് ജില്ലാ ഭരണകൂടത്തെ കുഴക്കി. തുടർന്ന് പ്രതിരോധ സംവിധാനങ്ങളും യാത്രാസൗകര്യവും ജില്ലാ ഭരണകൂടം അതിവേഗം തയ്യാറാക്കി. യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ.
മഹാരാഷ്ട്ര പി.സി.സിയാണ് കേരളത്തിലേക്ക് ആളുകളെ എത്തിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയത്. കേരളത്തിലേക്ക് പോകാനുള്ള ആളുകളെ കണ്ടെത്തുകയും അവരെ തീവണ്ടി കയറ്റുകയും ചെയ്തു. ഇവരെല്ലാവരും തിരുവനന്തപുരത്ത് ഇറങ്ങിയ ശേഷം പിന്നീട് കണ്ണൂരിലേക്ക് എത്തിക്കാനായിരുന്നു ആദ്യ ശ്രമം. എന്നാൽ ഇവർ കോവിഡ് ജാഗ്രത കേന്ദ്രത്തിൽ ബന്ധപ്പെടുകയും തുടർന്ന് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചു കിട്ടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇവർക്ക് കണ്ണൂരിൽ ഇറങ്ങാനായത്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് തീവണ്ടിക്ക് കണ്ണൂരിൽ സ്റ്റോപ്പുണ്ടെന്നും മുന്നോറോളം ആളുകൾ ഇറങ്ങാനുണ്ടെന്നും ജില്ലാ ഭരണകൂടത്തിന് ഔദ്യോഗിക വിവരം ലഭിച്ചത്. അതിനു മുമ്പ് ഇതിനെക്കുറിച്ച് അധികൃതർക്ക് അറിയില്ലായിരുന്നില്ല. 1,173 പേരാണ് ആകെ തീവണ്ടിയിലുണ്ടായിരുന്നുത്. കണ്ണൂരിൽ 110 പേരും കോഴിക്കോട്ട് 20 പേരും വയനാട്ടിലേക്ക് 50 പേരും കാസർകോടേക്കുള്ള 127 പേരുമാണ് കണ്ണൂർ സ്റ്റേഷനിലിറങ്ങിയത്.
108 ആംബുലൻസുകളും 15 കെ.എസ്.ആർ.ടി.സി. ബസുകളും ജില്ലാ ഭരണകൂടം സജ്ജമാക്കി. ഇതിനു പുറമേ യാത്രക്കാരെ പരിശോധിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളും ഹെൽപ് ഡെസ്കും തയ്യാറാക്കി. ജില്ല പോലീസ് മേധാവി, ജില്ല കളക്ടർ, ഡി.എം.ഒ. തുടങ്ങിവർ റെയിൽവേ സ്റ്റേഷനിലെത്തി. ഇവർ ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തു. താപനില പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു.
കണ്ണൂരിൽ ഇറങ്ങിയ ആളുകളെ മുഴുവൻ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റും. ഇവരെ വീടുകളിലേക്ക് മാറ്റുകയെന്നത് തൽക്കാലത്തേക്ക് പ്രായോഗികമല്ല എന്നതിനാലാണ് ഇത്. തോട്ടട പോളി ടെക്നിക്കിന്റെ ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന ക്വാറന്റീൻ കേന്ദ്രത്തിലേക്കാണ് ആദ്യഘട്ടം ഇവരെ ആദ്യം മാറ്റുക. 2.48 ഓടെയാണ് തീവണ്ടി സ്റ്റേഷനിലെത്തിയത്. ഇനി ഷൊർണൂറിലാണ് അടുത്ത സ്റ്റോപ്പ്.