സംസ്ഥാനത്ത് കനത്ത മഴ: കണ്ണൂർ അടക്കംഅഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇന്നലെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിരുന്നു. വ്യാഴാഴ്ച്ച വരെ മഴ ശക്തമായി തുടരുമെന്നാണ് നിലവിലെ വിലയിരുത്തല്‍.
കേരള തീരത്ത് ഇന്നു രാത്രി പതിനൊന്നര വരെ 3.9 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകളുണ്ടാകും. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തീരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ ബുധനാഴ്ച്ച രാത്രി വരെ കടലാക്രമണമുണ്ടാകാനും സാധ്യതയുണ്ട്.
മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും ബോട്ടുകള്‍ക്കും കേടുപാടുണ്ടാകുമെന്നതിനാല്‍ അവ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റണമെന്ന് മുന്നറിയിപ്പുണ്ട്. ബുധനാഴ്ച്ച വരെ കടലില്‍ കുളിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. കടലില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 55 കി.മീ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനവും പാടില്ല.
അടുത്ത 48 മണിക്കൂറില്‍ വടക്കുദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം അതിനു ശേഷം ദുര്‍ബലമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പും മറ്റ് ഏജന്‍സികളും പ്രവചിച്ചിരിക്കുന്നത്. ഇന്നലെ രാവിലെയോടെയാണ് തെക്കുകിഴക്ക് അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടത്. കവരത്തിക്കു സമീപം സമുദ്രനിരപ്പില്‍നിന്ന് 100 മീറ്റര്‍ മുതല്‍ 4.5 കി.മീ വരെ ന്യൂനമര്‍ദത്തിന്റെ സ്വാധീനം വ്യക്തമാണെന്നാണ് സ്വകാര്യ ഏജന്‍സിയായ മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം.