കവർച്ചക്കാരൻ വില്പന നടത്തിയ 75 പവൻ പയ്യന്നൂരിലെ ജ്വല്ലറികളിൽ നിന്ന് കർണ്ണാടക പോലീസ് കണ്ടെടുത്തു.

പയ്യന്നൂർ. കോടികളുടെ കവർച്ച നടത്തി ആഢംബര ജീവിതം നയിക്കുന്നകുപ്രസിദ്ധ അന്തർ സംസ്ഥാന കവർച്ചക്കാരൻ ആലക്കോട് കുട്ടാപ്പറമ്പ് സ്വദേശി കൊല്ലംപറമ്പിൽ ഹൗസിൽ കെ.എൻ.മുഹമ്മദ് (43) പയ്യന്നൂരിലെ ജ്വല്ലറികളിൽ വിൽപന നടത്തിയ 75 പവൻ്റെ ആഭരണങ്ങൾ കർണ്ണാടക പോലീസ് കണ്ടെത്തി.
പെരുമ്പയിലെ ജ്വല്ലറിയിൽ നിന്ന് 25 പവനോളവും സെൻട്രൽ ബസാറിൽ പ്രവർത്തിക്കുന്ന മൂന്ന് ജ്വല്ലറികളിൽ നിന്നായി 30 പവനും ബി കെ എം ജംഗ്ഷന് സമീപത്തെ ജ്വല്ലറിയിൽ നിന്ന് 20 ഓളം പവൻ്റെ ആഭരണങ്ങളും കഴിഞ്ഞ ദിവസം പയ്യന്നൂരിലെത്തിയ കർണ്ണാടക മാംഗ്ലൂർ കനോജെ സ്റ്റേഷൻപോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പത്തംഗ പോലീസ് സംഘം കണ്ടെടുത്തു.
സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്നും 75 പവൻ കവർച്ച ചെയ്ത കേസിലായിരുന്നു ഇയാൾ പിടിയിലായത്. സ്വർണ്ണം വിൽപന നടത്തിയ സ്ഥലങ്ങൾ തേടി രണ്ടു വാഹനങ്ങളിലായി ഇൻസ്പെക്ടർ ശരണപ്പയുടെ നേതൃത്വത്തിൽ പത്തോളം പോലീസ് ഉദ്യോഗസ്ഥരാണ് പയ്യന്നൂരിലെത്തിയത്.
2021 ൽ ആണ് കവർച്ച നടന്നത്. തുടർന്ന് പുത്തൂർ സ്റ്റേഷൻ പരിധിയിലും കവർച്ച നടത്തിയിരുന്നു.കർണ്ണാടക പോലീസ് രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ പ്രതിയായ ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാതെ ആഢംബര ജീവിതം നയിക്കുകയായിരുന്നു. ഒരു വർഷമായി കർണ്ണാടക പോലീസ് ഇയാളെ തെരയുകയായിരുന്നു. കുടിയാന്മല , മട്ടന്നൂർ ആലക്കോട്, ശ്രീകണ്ഠാപുരം സ്റ്റേഷനുകൾക്ക് പുറമെ നിരവധി കവർച്ച കേസുകളിൽ പ്രതിയാണ്. മുമ്പ്മട്ടന്നൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പോലീസുകാരൻ്റെ വീട്ടിൽ നിന്നും 35 പവൻ മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. കവർച്ചക്കാരൻ വിൽപന നടത്തിയ പയ്യന്നൂരിലെ ജ്വല്ലറികളിൽ നിന്ന് കണ്ടെത്തിയ സ്വർണ്ണാഭരണങ്ങളുമായി കർണ്ണാടക പോലീസ് പ്രതിയുമായി തിരിച്ചുപോയി.