രാമന്തളി താവുരിയാട്ട് ക്ഷേത്രം കളിയാട്ടം; കാഴ്ചയൊരുക്കി അടക്കാ തൂണുകൾ നിരന്നു
പയ്യന്നൂർ: രാമന്തളി ലോകറെ കളരി കൊട്ടാരം താവുരിയാട്ട് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെത്തുന്നവർക്ക് കാഴ്ചയുടെ വിരുന്നൊരുക്കി അടക്ക തൂണുകൾ നിരന്നു. ഫലപുഷ്പാദികൾ കൊണ്ട് അലങ്കരിക്കുന്ന മലബാറിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് രാമന്തളി താവുരിയാട്ട് ക്ഷേത്രം. അടക്കകൾ കൊണ്ട് അലംകൃതമായ തൂണുകളും ക്ഷേത്രമാടവും ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയാണ്.
അടക്ക തൂണുകൾക്ക് പുറമെ വ്യത്യസ്തങ്ങളായ പൂക്കൾ കൊണ്ട് അലങ്കരിച്ചും ചക്ക ,മാങ്ങ, ഇളനീർ തുടങ്ങിയ ഫലങ്ങൾ ഭംഗിയായി ക്ഷേത്ര തിരുമുറ്റത്ത് മനോഹരമായ രീതിയിൽ ഒരുക്കിയുമാണ് ഇവിടെ കളിയാട്ടം നടക്കുന്നത്. അഞ്ചു നാൾ നീണ്ടു നിൽക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ മൂന്നാം ദിവസം പകലാണ് ഫലപുഷ്പാദികൾ കൊണ്ട് ക്ഷേത്രം അലങ്കരിക്കുക. തുടർന്ന് രണ്ട് രാത്രികളും സമാപന ദിവസവും ക്ഷേത്രത്തിലെത്തുന്നവർക്ക് കാഴ്ചയുടെ നവ്യാനുഭവമാണ് ക്ഷേത്രത്തിലെ അടക്ക തൂണുകളും ഫലപുഷ്പാദികൾ കൊണ്ടുള്ള അലങ്കാരവും സമ്മാനിക്കുക. വേട്ടക്കൊരുമകനും ഊർപ്പഴശ്ശിയും പ്രധാന ദൈവക്കോലങ്ങൾ കെട്ടിയാടുന്ന താവുരിയാട്ട് ക്ഷേത്രം രാമന്തളിയിലെ നായർസമുദായത്തിന്റെ ആരുഢ സ്ഥാനമാണ്. 30 ന് ആണ് കളിയാട്ടം സമാപിക്കുക. ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും