ഇരിക്കൂറിൽ മഹിള പ്രധാൻ ഏജന്റ് അറസ്റ്റിൽ
ഇരിക്കൂർ∙ ബ്ലോക് ഓഫിസിനു കീഴിൽ മഹിള പ്രധാൻ ഏജന്റായി പ്രവർത്തിച്ച നിടിയോടി സ്വദേശി കൊളപ്പയിൽ താമസിക്കുന്ന കെ.പി.നാരായണിയെ(60) കലക്‌ഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരിക്കൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ നാരായണിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പോസ്റ്റ് ഓഫിസിൽ മഹിള പ്രധാൻ ഏജന്റായി പ്രവർത്തിച്ചിരുന്ന നാരായണി 200ലേറെ പേരിൽ നിന്നു കലക്‌ഷൻ എടുത്ത് പണം അടയ്ക്കാതെ കബളിപ്പിച്ചതായാണ് പരാതി. ഇരിക്കൂർ, പടിയൂർ, ആയിപ്പുഴ, കല്ല്യാട്, പെരുമണ്ണ്, പെടയങ്ങോട്, കുയിലൂർ, മണ്ണൂർ, പെരുവളത്തുപറമ്പ്, സിദ്ദിഖ് നഗർ, പയസായി, കൊളപ്പ പ്രദേശങ്ങളിലായി 40 ലക്ഷം രൂപയോളം ഇത്തരത്തിൽ തട്ടിയെടുത്തായാണ് പരാതി. തട്ടിപ്പിനിരയായ 107 പേർ ഇരിക്കൂർ പൊലീസിൽ മാത്രം പരാതി നൽകിയിരുന്നു. എസ്ഐ കെ.പി.ശ്രീഹരിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.