ആഘോഷ ദിനങ്ങളെത്തി, ഗതാഗതക്കരുക്കിൽ വീർപ്പുമുട്ടി നഗരം
കണ്ണൂർ: തിരുവോണം- ബക്രീദ് ആഘോഷങ്ങൾ പടിവാതുക്കൽ എത്തി നിൽക്കെ നഗരത്തിൽ ജനങ്ങൾക്കും വാഹനങ്ങൾക്കും നിന്നു തിരിയാൻ പോലും ഇടമില്ലാത്ത അവസ്ഥയാകുന്നു. ഉത്സവാഘോഷത്തോടനുബന്ധിച്ചുള്ള ഉദ്ഘാടനങ്ങളും വിഐപികളുടെ സാന്നിധ്യവും കൂടി ആയതോടെ നഗരം ജനത്തിരക്കിൽ വീർപ്പ് മുട്ടുകയാണ്.
ഇന്നലെ വിഘ്നേശ്വര നിമജ്ജനം കൂടി ആയതോടെ നഗരത്തിൽ എത്തിപ്പെട്ടവർ മണിക്കൂറോളം വാഹനങ്ങളിലും വാഹനം കിട്ടാതേയും കുഴങ്ങി. 31 ന് സ്കൂളുകളും അവധിയിലേക്ക് പ്രവേശിക്കുന്നതോടെ നഗരത്തിലെ തിരക്ക് ഇരട്ടിയാകും.
കളക്ടറേറ്റ് മൈതാനിയിൽ
കാർഷിക ഉത്പന്ന പ്രദർശനവും വില്പനയും
ഓണസദ്യയുടെ വിഭവങ്ങളും നാടൻ പച്ചക്കറികളും കാർഷിക പരന്പരാഗത ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ കുടുംബശ്രീ യുണിറ്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണസംഘങ്ങൾ, വനിതാ ചെറുകിട സംഘങ്ങൾ തയാറാക്കിയ വിവിധതരം ഉത്പന്നങ്ങൾ മേളയിൽ ഉണ്ട്.
കുടാതെ വിവിധ ഇനം കാർഷിക വിളകൾ, പരന്പരാഗത മൺ ചട്ടികൾ, കലങ്ങൾ, ഇരുന്പ് പാത്രങ്ങൾ എന്നിവയും വില്പനയ്ക്കൊരുക്കിയിട്ടുണ്ട്. കുടുംബശ്രീയുടെ പായസവും അച്ചാറും ബേയ്ക്കറി ഉത്പന്നങ്ങളും വിപണിയിൽ സജീവമാണ്.
ടൗൺ സ്ക്വയറിൽ
കൈത്തറിയും കരകൗശലവും
ഓണക്കോടിയ്ക്കായി കൈത്തറി വസ്ത്രങ്ങളുടെ വൻ ശേഖരവുമായി ജില്ലയിലെ 20 കൈത്തറി സൊസൈറ്റികളുടെ വില്പന ഷാളുകൾ ടൗൺ സ്ക്വയറിൽ ഒരുക്കിയിട്ടുണ്ട്. ഷർട്ടുകൾ, സാരി, ലുങ്കി, മുണ്ടുകൾ, ബെഡ്ഷീറ്റുകൾ തുടങ്ങി വിവിധതരം കൈത്തറി വസ്ത്രങ്ങൾ 20 ശതമാനം കിഴിവോടെ ലഭിക്കും.
കേരളാ കരകൗശല വികസന കോർപറേഷനും കൈരളിയും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ കരകൗശല മേളയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിന്റെ തനതു കരകൗശല ഉത്പന്നങ്ങൾ വീട്ടിയിലും തേക്കിലും തീർത്ത ശില്പങ്ങൾ, ആറന്മുള്ള കണ്ണാടി എന്നിവയും പ്രദർശനത്തിലുണ്ട്. രാവിലെ 10 മുതൽ രാത്രി എട്ടു വരെയാണ് പ്രദർശനം.
ജൂബിലി ഹാൾ
സപ്ലെകോയുടെ ഓണച്ചന്ത.
അവശ്യസാധനങ്ങൾ ന്യായ വിലയ്ക്ക് ലഭ്യമാക്കാൻ കഴിഞ്ഞ ആഴ്ചയാണ് സപ്ലെകോ ജില്ലാതല ഓണം-ബക്രീദ് മേള ആരംഭിച്ചത്. സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ നീണ്ട നിര രാവിലെ മുതൽ തന്നെ ജൂബിലി ഹാളിൽ ദൃശ്യമാണ്. സർക്കാർ സബ്സിഡിയിൽ അവശ്യസാധനങ്ങൾ ന്യായ വിലയ്ക്ക് ലഭിക്കുന്നുണ്ടെങ്കിലും റേഷൻ കാർഡിന് ഒരുകിലോ മാത്രമാണ് സബ്സിഡി ഇനത്തിൽ ലഭിക്കുക. കൂടുതൽ ആവശ്യക്കാർക്ക് സബ്സിഡി ഇല്ലാതെയും സാധനങ്ങൾ ലഭിക്കും.
വഴി നീളെ വഴിയോര വാണിഭം
ഇതര സംസ്ഥാനക്കാർ അരങ്ങു വാഴുന്ന വഴിയോരക്കച്ചവടം പൊടിപൊടിക്കുകയാണ്. റെഡിമെയിഡ് വസ്ത്രങ്ങൾ, പൂക്കച്ചവടം, സ്റ്റീൽ പാത്രങ്ങൾ, മൺ പാത്രങ്ങൾ, ഭരണികൾ, കളിപ്പാട്ടങ്ങൾ, ബാഗുകൾ, കമ്മലുകൾ, മാലകൾ തുടങ്ങി മലയാളി എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്ന വിപണന തന്ത്രവുമായി ഇതര സംസ്ഥാനക്കാർ ഇവിടെ മത്സരിക്കുകയാണ്. ഇവർക്ക് കൂട്ടായി തദ്ദേശിയരായവരും വാക്ക് ചാതുരിയിൽ ജനങ്ങളെ കൈയിലെടുത്ത് കച്ചവടം പൊടിപൊടിക്കുന്നുണ്ട്. എന്നാൽ ഇടയ്ക്ക് പെയ്യുന്ന മഴ വഴിയോരക്കച്ചവടക്കാർക്ക് തിരിച്ചടിയാണ്.
ഗതാഗതക്കരുക്കിൽ വീർപ്പുമുട്ടി നഗരം
ഒാണം-ബക്രീദ് ആഘോഷങ്ങൾ പടിവാതുക്കൽ എത്തിനിൽക്കെ നഗരം നിറഞ്ഞു. കണ്ണൂർ ടൗൺ മുതൽ പള്ളിക്കുന്നുവരേയും താഴെചൊവ്വവരേയും വൻ ഗതാഗതക്കരുക്കാണ് അനുഭവപ്പെടുന്നത്. ഇതുകാരണം ഇതുവഴി സർവീസ് നടത്തുന്ന മിക്ക ബസുകൾക്കും സമയക്രമം പാലിക്കാൻ സാധിക്കുന്നില്ല. ഇത് മത്സരയോട്ടത്തിനും സർവീസ് വെട്ടിക്കുറക്കുന്നതിനും ഇടയാക്കുന്നുണ്ട്. കാൽടെക്സ് ജംഗ്ഷ ൻ പിന്നിടാൻ പലപ്പോഴും അരമണിക്കൂറിലധികം എടുക്കുന്നതായി ബസ് ജീവനക്കാർ പറയുന്നു. ഓട്ടോ – ടാക്സി ജീവനക്കാരുടെ സ്ഥിതിയും വ്യത്യസ്ഥമല്ല.