ജില്ലാ ആശുപത്രിയിലെ ക്ഷയരോഗ പരിശോധനകേന്ദ്രം പൂട്ടുന്നു
കണ്ണൂർ: ജില്ലാ ആശുപത്രിയിലെ ക്ഷയരോഗ പരിശോധനകേന്ദ്രം പൂട്ടുന്നു. ജില്ലാ ആശുപത്രിക്ക് സമീപത്തെ പഴയ നഴ്സിംഗ് സ്കൂൾ പ്രവർത്തിച്ച കെട്ടിടത്തിൽ മാറ്റിസ്ഥാപിക്കുമെന്നാണ് അധികൃതർ പറയുന്നത്. ജീവിതരീതിയിലുണ്ടായ മാറ്റം മൂലം ക്ഷയരോഗം വീണ്ടും ശക്തമായി തിരിച്ചുവന്നതോടെ ജില്ലാ ആശുപത്രിയിൽ മാത്രം ദിനംപ്രതി 20നും 30 നും ഇടയിൽ രോഗികൾ പരിശോധനയ്ക്ക് എത്തുന്നുണ്ടെന്നാണ് കണക്ക്.
ജില്ലാ ആശുപത്രിയിൽ എംഎസ്- രണ്ട് വാർഡായിരുന്നു ക്ഷയരോഗികളെ കിടത്തിച്ചികിത്സിച്ചിരുന്നത്. എന്നാൽ രോഗം കുറഞ്ഞ് ഇല്ലാതായതോടെ ഈ വാർഡ് ഇല്ലാതാകുകയും പിന്നീട് ജനറൽ വാർഡായി ഉപയോഗിക്കുകയും ചെയ്തുവരികയാണ്. എന്നാൽ അടുത്തകാലത്ത് ക്ഷയരോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യം ഉണ്ടാവുകയും ഇവരെ കിടത്തിച്ചികിത്സിക്കാൻ ജില്ലാ ആശുപത്രിയിൽ സ്ഥലസൗകര്യങ്ങൾ കുറയുകയും ചെയ്തു.
ഇപ്പോൾ നിലവിലുള്ള പരിശോധന കേന്ദ്ര കാലപ്പഴക്കം ബാധിച്ച് നശിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലാ ആശുപത്രിയിലെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിന്റെ ഭാഗമായാണ് ക്ഷയരോഗ പരിശോധന കേന്ദ്രം ആശുപത്രിക്ക് പുറത്തേക്ക് മാറ്റുന്നത്. ഇത് പ്രതിഷേധത്തിന് ഇടയായിട്ടുണ്ട്. രണ്ടു ഡോക്ടർ ഉൾപ്പെടെ 11 പേരാണ് ടിബി വാർഡിൽ ജോലി ചെയ്യുന്നത്. ക്ഷയരോഗ നിയന്ത്രണ പദ്ധതി പ്രകാരം കഫ പരിശോധന ഉൾപ്പെടെയുള്ള ചികിത്സയുമാണ് നിലവിലുള്ളത്. ജില്ലാ ആശുപത്രിക്ക് പുറമെ ഇരിവേരി, മയ്യിൽ, അഴീക്കോട്, പാപ്പിനിശേരി, തലശേരി, പിണറായി, പാനൂർ, കൂത്തുപറന്പ്, പരിയാരം മെഡിക്കൽ കോളജ്, ചിറ്റാരിപ്പറന്പ്, ഇരിട്ടി, കീഴ്പ്പള്ളി, പേരാവൂർ, പഴയങ്ങാടി, ഏഴോം, ഒടുവള്ളിത്തട്ട്, പയ്യന്നൂർ, തളിപ്പറന്പ് തുടങ്ങിയ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും പരിശോധന കേന്ദ്രങ്ങളുണ്ട്.
ജില്ലാ ആശുപത്രിയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ടിബി സെന്റർ വെറിട്ടൊരു കേന്ദ്രത്തിലേക്ക് മാറ്റുന്നത് രോഗികൾക്കിടയിൽ അമർഷമുണ്ട്.