യാത്രക്കാർ കുറയുന്നു; കെ.എസ്.ആർ.ടി.സി. കൂടുതൽ സർവീസുകൾ റദ്ദാക്കുന്നു
തളിപ്പറമ്പ്: കോവിഡ് രണ്ടാംതരംഗ ഭീഷണി കെ.എസ്.ആർ.ടി.സി. സർവീസുകളെ സാരമായി ബാധിക്കുന്നു. യാത്രക്കാർ കുറഞ്ഞതിനാൽ പ്രതിദിനം റദ്ദാക്കുന്ന സർവീസുകളുടെ എണ്ണവും കൂടി. ചൊവ്വാഴ്ച ജില്ലയിലാകെ 30 പതിവ് സർവീസുകൾ റദ്ദാക്കി. കർണാടകയിൽ കർഫ്യൂ പ്രഖ്യാപിച്ചതിനാൽ അന്തസ്സംസ്ഥാന ബസുകളുടെയും ഓട്ടവും നിലയ്ക്കുകയാണ്. ഇതോടെ പ്രതിദിന വരുമാനവും ഗണ്യമായി കുറഞ്ഞു.
നൂറിലേറെ ഷെഡ്യൂളുകൾ ഓടിച്ചിരുന്ന കണ്ണൂർ ഡിപ്പോയിൽ ഇപ്പോൾ പ്രതിദിനം 60-70 സർവീസുകൾ മാത്രമാണ് പോകുന്നത്. ചൊവ്വാഴ്ച 62 സർവീസ് നടത്തി. പയ്യന്നൂരിൽ ഏഴ് സർവീസുകളാണ് കഴിഞ്ഞദിവസം റദ്ദാക്കിയത്. തലശ്ശേരിയിൽ ഒമ്പതെണ്ണം ഓടിയില്ല. മൂന്ന് ഡിപ്പോയിലുമായി 45 ബസുകൾ കട്ടപ്പുറത്തുണ്ട്. കണ്ണൂർ-19, പയ്യന്നൂർ-11, തലശ്ശേരി-15 എന്നിങ്ങനെയാണ് അവയുടെ കണക്ക്. കഴിഞ്ഞ വർഷത്തെ ലോക്ഡൗണിന് ശേഷം നിരത്തിലിറക്കാത്ത ബസുകളുമുണ്ട്.
ഓരോ ദിവസം പിന്നിടുമ്പോഴും കെ.എസ്.ആർ.ടി.സി. വരുമാനത്തിൽ ഇടിവാണ് രേഖപ്പെടുത്തുന്നത്. തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം മൂന്ന് ഡിപ്പോയിൽനിന്നുമായി ആകെ ലഭിച്ചത് 11.80 ലക്ഷം രൂപയാണ്. കണ്ണൂർ-6.11 ലക്ഷം, പയ്യന്നൂർ-3.28 ലക്ഷം, തലശ്ശേരി-2.40 ലക്ഷം എന്നിങ്ങനെയാണ് ഡിപ്പോ തിരിച്ചുള്ള കണക്ക്. ഏപ്രിൽ ആദ്യവാരം 25 ലക്ഷം വരെ പ്രതിദിന വരുമാനം ലഭിച്ചിരുന്നു. അതാണ് ഇപ്പോൾ ഗണ്യമായി കുറഞ്ഞത്. ഇരുന്നൂറ്റിയമ്പതോളം ഷെഡ്യൂളുകൾ ഓടിച്ചിരുന്ന ജില്ലയിൽ ഇപ്പോൾ ശരാശരി 145 എണ്ണമാണ് ഓടിക്കുന്നത്.
കോവിഡിന്റെ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച ലോക്ഡൗണിനു ശേഷവും ചില അന്തസ്സംസ്ഥാന സർവീസുകൾ ഓടാതെ കിടക്കുകയാണ്. കണ്ണൂർ ഡിപ്പോയുടെ കോയമ്പത്തൂർ, മധുര, ഊട്ടി എന്നിവിടങ്ങളിലേക്കുള്ള ബസുകളൊന്നും ഓട്ടം പുനരാരംഭിച്ചിരുന്നില്ല.
ഇപ്പോൾ കോവിഡ് രണ്ടാംതരംഗത്തോടെ മറ്റ് അന്തസ്സംസ്ഥാന ബസുകളും നിരത്തൊഴിയുകയാണ്. കർഫ്യൂ പ്രഖ്യാപിച്ചതിനാൽ കർണാടകയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തലശ്ശേരി ഡിപ്പോയിൽനിന്ന് രണ്ട് ബസ് കഴിഞ്ഞദിവസം അയച്ചിരുന്നു. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ജില്ലയിൽനിന്ന് അന്തസ്സംസ്ഥാന സർവീസുകൾ ഉണ്ടാകില്ല. കണ്ണൂർ ഡിപ്പോയുടെ ബെംഗളൂരു, മംഗളൂരു സർവീസുകൾ കഴിഞ്ഞദിവസം തന്നെ റദ്ദാക്കി. പയ്യന്നൂർ ഡിപ്പോയിൽനിന്നുള്ള ബെംഗളൂരു സർവീസ് ദിവസങ്ങളായി നിലച്ചിട്ട്