കമ്പിൽ ടൗണിൽ തുറന്ന കച്ചവടസ്ഥാപനങ്ങൾ പോലീസ് അടപ്പിച്ചു
കൊളച്ചേരി: കമ്പിൽ ടൗണിലും പരിസരത്തും ഹോം ഡെലിവറി നിർദേശം മറികടന്ന് തുറന്നു പ്രവർത്തിച്ച കടകളെല്ലാം പോലീസ് എത്തി അടപ്പിച്ചു. കടകൾ തുറന്നതിനെ തുടർന്ന് കമ്പിൽ ടൗണിൽ രാവിലെയുണ്ടായ ജനത്തിരക്ക് പോലീസെത്തി നിയന്ത്രിച്ചു. ജില്ലയിൽ ഹോം ഡെലിവറി വഴി മാത്രമേ കടകൾ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന കളക്ടറുടെ ഉത്തരവ് മറികടന്ന് ഇന്നലെ കടകൾ തുറന്ന് പ്രവർത്തിച്ചിരുന്നു. ആളുകൾ സാധനങ്ങൾ വാങ്ങാൻ കൂട്ടത്തോടെ പുറത്തിറങ്ങിയത് ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ വാർത്ത ആക്കിയിരുന്നു. പഞ്ചായത്ത് തങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഇന്നലെ കടകൾ തുറന്നത്. എന്നാൽ ഇങ്ങനെ ഒരു അനുമതി നൽകിയിട്ടില്ലെന്ന് മയ്യിൽ പോലീസ് ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ന്യൂസിനോട് പറഞ്ഞു.
ഹോം ഡെലിവറി സൗകര്യം മെച്ചപ്പെടുത്താൻ കട തുറക്കണമെന്ന് പറഞ്ഞത് ആളുകൾ തെറ്റിദ്ധരിച്ചത് മൂലമാണ് പ്രശ്നങ്ങൾ ഉണ്ടായതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. രാവിലെ 11-ഓടെ മയ്യിൽ പോലീസും കൊളച്ചേരി പഞ്ചായത്ത് പ്രതിനിധികളും ഇടപെട്ട് കടകളെല്ലാം അടപ്പിക്കുകയും ജനങ്ങൾ പിരിഞ്ഞുപോകാൻ നടപടിയെടുക്കുകയായിരുന്നു.
അതിനിടെ ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് വാഹനമോടിച്ച ഒമ്പത് പേർക്കെതിരേ ചെവ്വാഴ്ച മയ്യിൽ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച ചട്ടുകപ്പാറയിലെ ഷിജു ആലക്കാടനെ(33)തിരെയും കേസെടുത്തു.