രാമന്തളി ചിറ്റടിയിൽ വീണ്ടും ശക്തമായ ബോംബ് സ്ഫോടനങ്ങൾ
പയ്യന്നൂർ: ദിവസങ്ങളുടെ മാത്രം ഇടവേളക്ക് ശേഷം രാമന്തളി ചിറ്റടിയിൽ വീണ്ടും ശക്തമായ ബോംബ് സ്ഫോടനങ്ങൾ.ചിറ്റടിയിലെ ചെങ്കൽ പണകളും കുറ്റിക്കാടുകളും നിറഞ്ഞ ജനവാസമില്ലാത്ത സ്ഥലത്താണ് സ്ഫോടനം നടന്നത്.
ഇന്നലെ രാത്രി 9.45നാണ് പരിസരവാസികളെ നടുക്കിക്കൊണ്ട് ഒന്നിന് പിറകെ മറ്റൊന്നായി സ്ഫോടനങ്ങൾ ഉണ്ടായത്.ഇതിന്റെ ശബദം കിലോമീറ്ററുകൾക്കപ്പുറം വരെ എത്തി. വിവരമറിഞ്ഞയുടൻ പലരും സംഭവസ്ഥലത്തെത്തി അന്വേഷിച്ചിട്ടും ആരേയും കണ്ടെത്താനായില്ല. ഏഴിമലയുടെ കിഴക്കേ ചരിവിലെ നൂറ് കണക്കിന് ഏക്കർ വരുന്ന ചിറ്റടിയിലെ ഉപയോഗശൂന്യമായ ചെങ്കൽ പണകൾ നിറഞ്ഞ ഈ പ്രദേശം ബോംബുകളുടെ താഴ്‌വരയായി മാറിയിരിക്കുകയാണ്.നിരവധി സ്ഫോടനങ്ങൾ നടന്ന ഈ പ്രദേശത്ത് നിന്ന് ബോംബ് നിർമ്മാണ സാമഗ്രികകൾ നേരത്തേ കണ്ടെത്തിയിരുന്നതാണ്. കഴിഞ്ഞയാഴ്ചയിലുണ്ടായ ഇവിടുത്തെ ബോംബ് സ്ഫോടനത്തിന് ശേഷം ദിവസങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടുമുണ്ടായ സ്ഫോടനം ജനങ്ങളിൽ ഭീതിയുണർത്തിയിരിക്കുകയാണ്. പയ്യന്നൂരിലെ മുഖ്യമന്ത്രിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് രണ്ട് ദിവസം പോലീസ് കനത്ത പോലീസ് പട്രോളിംങ്ങ് ഏർപ്പെടുത്തിയിരുന്നതിനാൽ ഈ ദിവസങ്ങളിൽ സ്ഥിതിഗതികൾ ശാന്തമായിരുന്നു.നാടിന്റെ സമാധാനം തകർക്കാൻ ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന സൂചനയുണ്ടായിട്ടും പോലീസ് നടപടികളിലെ ഉദാസീനതയാണ് സ്ഫോടന പരമ്പരക്കിടയാക്കുന്നതെന്ന പരാതി ജനങ്ങൾക്കുണ്ട്.കണ്ണൂരിൽ നിന്നും ബോംബ് സ്ക്വാഡ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ചിറ്റടി പക്കം പാറ മേഖലയിൽ തിരച്ചിൽ നടത്തുന്നു