ശ്രീകണ്ഠാപുരത്തെ എ.ടി.എമ്മുകൾ ഇപ്പോഴും അടഞ്ഞുതന്നെ
ശ്രീകണ്ഠാപുരം: പ്രളയത്തിൽ മുങ്ങിയ ശ്രീകണ്ഠപുരം നഗരത്തിലെ മൂന്ന് എ.ടി.എമ്മുകളും ഒന്നരമാസമായിട്ടും തുറന്നില്ല. നിലവിൽ ശ്രീകണ്ഠപുരം നഗരത്തിലെത്തുന്നവർ പണത്തിനായി പരക്കംപായുന്ന സ്ഥിതിയാണുള്ളത്. വെള്ളംകയറി നശിച്ച എ.ടി.എമ്മുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. എസ്.ബി.ഐ.യുടെ രണ്ട് എ.ടി.എമ്മുകളാണ് നഗരത്തിലുള്ളത്. ഇതിൽ ബസ് സ്റ്റാൻഡ് പരിസത്തെ എ.ടി.എം. പൂർണമായും വെള്ളത്തിൽ മുങ്ങിക്കിടന്നിരുന്നു. സിൻഡിക്കേറ്റ് ബാങ്കിന്റെ എം.എം. കോംപ്ലക്സിലെ എ.ടി.എമ്മിലും ഫെഡറൽ ബാങ്കിന്റെ കെ.വി.എ. കോംപ്ലക്സിലെ എ.ടി.എമ്മിലും വെള്ളം കയറി നശിച്ചിരുന്നു. ഇവ മൂന്നും വെള്ളപ്പൊക്കത്തിനുശേഷം തുറന്നിട്ടില്ല. കെ.എസ്.ഇ.ബി. പരിസരത്തെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും എസ്.ബി.ഐ.യുടെയും എ.ടി.എമ്മുകളാണ് നിലവിൽ ആശ്രയം. ബസ് സ്റ്റാൻഡിലുള്ളവർക്ക് കെ.എസ്.ഇ.ബി. പരിസരത്ത് എത്തണമെങ്കിൽ 400 മീറ്ററിലധികം നടക്കണം. വൈദ്യുതിപ്രശ്നംമൂലം ഈ എ.ടി.എമ്മുകൾ പണിമുടക്കുന്ന ദിവസങ്ങളിൽ പണം കിട്ടാതെ ഇടപാടുകാർ വലയുന്ന അവസ്ഥയാണ്. ഏറെനേരം ക്യൂവിൽ നിന്നാൽ മാത്രമാണ് പണം ലഭിക്കുന്നത്. വെള്ളം കയറിയ ശ്രീകണ്ഠപുരത്തെ മറ്റ് കടകളും സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചെങ്കിലും എ.ടി.എമ്മുകൾ പ്രവർത്തനക്ഷമമാക്കാത്തതിൽ പ്രതിഷേധമുയരുന്നുണ്ട്. നിലവിൽ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്റെ സഞ്ചരിക്കുന്ന ബസ് സ്റ്റാൻഡിൽ വരാറുണ്ടെങ്കിലും ഇത് പര്യാപ്തമല്ലെന്ന് നാട്ടുകാർ പറയുന്നു.