പി ജയരാജന്‍ അറിയാതെഷുഹൈബ് കൊല്ലപ്പെടില്ല: കെ.സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ ഉന്നതരായ സി.പി.എം നേതാക്കളെ രക്ഷിക്കുന്നതിനു വേണ്ടിയാണ് കുറ്റപത്രത്തില്‍ നിന്നും ഗൂഢാലോചന കുറ്റം ഉള്‍പ്പെടുത്താതിരുന്നതെന്ന് മുന്‍ മന്ത്രി കെ.സുധാകരന്‍.  സി.പി.എം ജില്ലാ സെക്രട്ടറിയായ പി.ജയരാജന്‍ അറിയാതെ ഷുഹൈബ് കൊല്ലപ്പെടില്ല. ജയരാജന്റെ ഏറ്റവും അടുത്ത ആളായിരുന്നു കേസില്‍ പ്രതിയായ ആകാശ്. ഇ.പി ജയരാജന്റെ അടുത്ത അനുയായി കൂടി കേസില്‍ പ്രതിയാണ്. ഇത്തരത്തില്‍ ഉന്നതരുമായി ബന്ധപ്പെടുന്നതിനാലാണ് ഗൂഢാലോചന കുറ്റം എടുത്തുകളഞ്ഞതെന്നും കെ.സുധാകരന്‍ പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.സി.സി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷുഹൈബ് വധത്തില്‍ ഗൂഢാലോചന ഇല്ലെന്ന് ലോകത്ത് ഒരാളും വിശ്വസിക്കില്ല. സി.പി.എമ്മിന്റെ ഗുണ്ടകളും പോലീസ് ഗുണ്ടകളുമാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്.  രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനം ഗവണ്‍മെന്റ് രഹിതമാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. പട്ടിണി കിടക്കുന്നവന് അരിക്കു പകരം കള്ള് കൊടുത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. കാണേണ്ടവരെ കാണേണ്ട രീതിയില്‍ കണ്ടാല്‍ എവിടെ വേണമെങ്കിലും കള്ള് ഷാപ്പ് അനുവദിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യാതൊരു പദ്ധതിയും ഇതുവരെ നടത്തിയിട്ടില്ല. ഖജനാവിലെ പണം എടുത്ത് പാര്‍ട്ടി ആവശ്യത്തിന് ഉപയോഗിക്കുന്ന സ്ഥിതിയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പി.എഫ് ഫണ്ടില്‍ നിന്നും തുക മാറ്റിവെക്കുകയാണ്. കിഫ്ബിയില്‍ പണം വരും വരുമെന്ന് പറഞ്ഞിട്ട് ഇതുവരെ വന്നില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.  ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷനായിരുന്നു. കെ.സുരേന്ദ്രന്‍, പി.രാമകൃഷ്ണന്‍, എ.ഡി മുസ്തഫ, സജീവ് ജോസഫ്, എ.പി അബ്ദുല്ലക്കുട്ടി, മാര്‍ട്ടിന്‍ ജോസഫ്, ടി.ഒ മോഹനന്‍, കെ.പി കുഞ്ഞുമുഹമ്മദ്, കെ.പി പ്രദീപ്, ചന്ദ്രന്‍ തില്ലങ്കേരി സംബന്ധിച്ചു

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: