കാട്ടാനച വിട്ടിക്കൊന്ന ദാമുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിക്കണം
ഇരിട്ടി : ആറളം പുനരധിവാസ മേഖലയിൽ കാട്ടാന ചവിട്ടിക്കൊന്ന ദാമുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ആറളം ഫാമിൽ ദാമുവിൻ്റെ വീട്ടിലെത്തി കുടുംമ്പക്കാരെ കണ്ടതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിൻ്റെ അനാസ്ഥയാണ് അടിക്കടി ഉണ്ടാവുന്ന ദുരന്തങ്ങൾക്ക് കാരണം. 5 ലക്ഷം കുടുംബത്തിൻ്റെ അക്കൗണ്ടിൽ ഇട്ട് തടിതപ്പാമെന്നാണ് സർക്കാർ കരുതുന്നതെന്നും രാഷ്ട്രീയ സംഘർഷങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പോലും 25 ലക്ഷം രൂപ കൊടുക്കുമ്പോൾ കാട്ടാനയുടെ അക്രമത്തിൽ മരിച്ച പാവപ്പെട്ട ആദിവാസികളുടെ കുടുംബങ്ങൾക്കും അതിനുള്ള അർഹതയുണ്ട്. ആദിവാസികളുടെ പേരിൽ ഫാമിൽ വൻ വെട്ടിപ്പും കൊള്ളയുമാണ് നടക്കുന്നത്. 6 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വീടുകൾക്ക് ഒരു ലക്ഷം രൂപ പോലും ചെലവഴിച്ചിട്ടില്ല. നിർമ്മാണത്തിൽ വൻ തട്ടിപ്പാണ് നടക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ബിജെപി ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ്, സംസ്ഥാന നിർവാഹക സമിതി അംഗം വി. വി. ചന്ദ്രൻ, ധനഞ്ജയൻ പാനൂർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു എളക്കുഴി, എം. ആർ. സുരേഷ്, കൂട്ട ജയപ്രകാശ്, പ്രിജേഷ് അളോറ, സത്യൻ കൊമ്മേരി, പ്രശാന്ത് കുമ്പത്തി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.